സിക്കിമില്‍ വാഹനാപകടത്തില്‍ മരിച്ച സൈനികന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന്; രാവിലെ പൊതുദര്‍ശനം

പാലക്കാട്: സിക്കിമില്‍ കരസേനയുടെ ട്രക്ക് മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ച സൈനികന്‍ വൈശാഖിന്റെ (27) സംസ്‌കാരം ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് ചുങ്കമന്നം സര്‍ക്കാര്‍ സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. അതിനുശേഷം ഉച്ചയോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

വൈശാഖിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ പാലക്കാട്ടെ വീട്ടിലെത്തിച്ചു.
കോയമ്പത്തൂരില്‍ എത്തിച്ച മൃതദേഹം റോഡ് മാര്‍ഗം മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് പുത്തന്‍വീട്ടില്‍ എത്തിക്കുകയായിരുന്നു. വാളയാർ അതിർത്തിയിൽ മന്ത്രി എം ബി രാജേഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം ഏറ്റുവാങ്ങിയത്.

സൈനിക വാഹനാപകടത്തിൽ മൂന്നു ജൂനിയർ കമ്മിഷൻഡ് ഓഫീസർമാർ അടക്കം 16 പേരാണ് മരിച്ചത്. നാലുസൈനികർക്കാണ് പരിക്കേറ്റു. ഇന്ത്യ-ചൈന അതിർത്തിയിലാണ് സെമ. വെള്ളിയാഴ്ച രാവിലെ ചാറ്റണിൽനിന്ന് തംഗുവിലേക്ക് പുറപ്പെട്ട മൂന്നുട്രക്കുകളിലൊന്നാണ് കൊക്കയിലേക്ക് മറിഞ്ഞത്.

Top