jawan suicide police case against journalist

ന്യൂഡല്‍ഹി: മലയാളി ജവാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പത്രപ്രവര്‍ത്തകയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

നിരോധിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ചതിനും ജവാനുമായി അഭിമുഖം നടത്തിയതിനും ക്വിന്റ് എന്ന വാര്‍ത്താ വെബ്‌സൈറ്റിന്റെ ലേഖിക പൂനം അഗര്‍വാളിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കൊല്ലം സ്വദേശി ലാന്‍സ് നായിക് റോയ് മാത്യുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ജവാന്റെ സംഭാഷണം ഒളി കാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകയ്ക്കു എതിരെ കെസെടുത്തത്. സൈന്യം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നാസിക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

മാധ്യമപ്രവര്‍ത്തക നടത്തിയ ഒളി ക്യാമറ അഭിമുഖത്തിലാണ് റോയ് മാത്യു താന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞത്. ഈ വീഡിയോ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം റോയ് മാത്യുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കാണ്ടെത്തുകയായിരുന്നു.

ആത്മഹത്യാ കുറിപ്പും മൃതദേഹത്തോടൊപ്പം പൊലീസ് കണ്ടെത്തിയിരുന്നു. വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് റോയ് മാത്യു കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം.

പൂനം അഗര്‍വാളിനെ പൊലീസ് ചോദ്യംചെയ്തതായും മൊഴി രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ദിയോദാലി സൈനിക മേഖലയില്‍ അനധികൃതമായി പ്രവേശിക്കുകയും ഒളി ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നതിന് ഇവര്‍ക്ക് ചിലരുടെ സഹായം ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, റോയ് മാത്യുവിനെതിരായി സൈന്യം അന്വേഷണം നടത്തിയിരുന്നതായും ഇതിനെ തുടര്‍ന്നാണ് സൈനികന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് പത്രപ്രവര്‍ത്തക പറയുന്നത്.

Top