ജവാദ് ചുഴലിക്കാറ്റ്; ഒഡീഷയില്‍ പേമാരി, ആന്ധ്രയില്‍ അരലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

kelvin cyclone

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്ത് എത്താന്‍ സാധ്യതയുളളതിനാല്‍ മൂന്ന് ജില്ലകളില്‍ നിന്നും 54,008 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ടാണ് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്.

ശ്രീകാകുളം ജില്ലയില്‍ നിന്ന് 15,755 പേരെയും വിജയനഗരത്ത് നിന്ന് 1700 പേരെയും വിശാഖപട്ടണത്ത് നിന്ന് 36,553 പേരെയും രക്ഷാസംഘം ഒഴിപ്പിച്ചു. ശക്തമായ മഴ പ്രവചിക്കപ്പെട്ടതിനാല്‍ ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം, വൈശ്യനഗരം ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗ്മേഹന്‍ റെഡ്ഡി നിര്‍ദ്ദേശം നല്‍കി. ഈ മൂന്ന് ജില്ലകളിലും ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, ചുഴലിക്കാറ്റ് സാധ്യതയുള്ള ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം, ഈസ്റ്റ്, വെസ്റ്റ് ഗോദാവരി ജില്ലകളിലെ കളക്ടര്‍മാരുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗ് മോഹന്‍ റെഡ്ഡി അവലോകന യോഗം നടത്തി. തീരദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ 197 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതില്‍ 79 ദുരിതാശ്വാസ ക്യാമ്പുകള്‍ ശ്രീകാകുളത്തും 54 ദുരിതാശ്വാസ ക്യാമ്പുകള്‍ വിജയനഗരത്തും 64 എണ്ണം വിശാഖപട്ടണത്തുമാണ്.

ചുഴലിക്കാറ്റ് ഞായറാഴ്ച ഒഡീഷയിലെ പുരി തീരം തൊടുമെന്നും കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. ചുഴലിക്കാറ്റ് ശനിയാഴ്ച രാവിലെ വരെ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തുടര്‍ന്ന് വടക്ക് – വടക്ക് കിഴക്ക് ദിശയില്‍ തിരിച്ചെത്തുകയും നാളെയോടെ പുരി തീരത്ത് എത്തുകയും ചെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) പതിനൊന്ന് ടീമുകള്‍, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആര്‍എഫ്) അഞ്ച് ടീമുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ ആറ് ടീമുകള്‍, മറൈന്‍ പോലീസിന്റെ 10 ടീമുകള്‍ എന്നിവയെ സ്ഥിതിഗതികള്‍ നേരിടാന്‍ വിന്യസിച്ചിട്ടുണ്ട്. വില്ലേജ് സെക്രട്ടറിമാരും ജില്ലാ കളക്ടറേറ്റുകളും അതീവ ജാഗ്രതയില്‍ തുടരുകയും രാത്രി മുഴുവന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പവര്‍ ബാക്ക് അപ്പ് ഉറപ്പാക്കാന്‍ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top