ജാവലിന്‍ ലോകചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചു

അലാംബ്ര: ജാവലിന്‍ ത്രോയിലെ നിലവിലെ ലോക ചാമ്പ്യനാണ് ഗ്രാനെഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ്. അദ്ദേഹത്തെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും ബോട്ടില്‍ നിന്ന് വലിച്ചെറിയുകയും ചെയ്തു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയശേഷം നാട്ടില്‍ തിരിച്ചെത്തി ആഡംബര ബോട്ടില്‍ സഞ്ചരിക്കുമ്പോഴാണ് ആന്‍ഡേഴ്സണെ സംഘം മര്‍ദ്ദിച്ചത്.

ആക്രമികള്‍ പീറ്റേഴ്സിനെ ക്രൂരമായ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ പീറ്റേഴ്സിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.

ആക്രമണത്തില്‍ പരിക്കേറ്റ പീറ്റേഴ്സ് ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് ഗ്രാനഡ റോയല്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിനില്‍ വെള്ളി നേടിയ ശേഷം പീറ്റേഴ്സ് ചൊവ്വാഴ്ചയാണ് ഗ്രാനഡയില്‍ തിരിച്ചെത്തിയത്. മെഡല്‍ നേടിയെത്തിയ ആന്‍ഡേഴ്സണ് രാജ്യത്ത് വീരോചിത സ്വീകരണമാണ് ലഭിച്ചത്.

ലോക കായികവേദികലില്‍ ജാവലിനില്‍ ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്രയുടെ പ്രധാന എതിരാളി കൂടിയാണ് ആന്‍ഡേഴ്സണ്‍. പരിക്കുമൂലം ഇന്ത്യയുടെ നീരജ് ചോപ്ര വിട്ടു നിന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 88.64 മീറ്റര്‍ എറിഞ്ഞാണ് ആന്‍ഡേഴ്സണ്‍ വെള്ളി നേടിയത്. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീമിനായിരുന്നു ഈ ഇനത്തില്‍ സ്വര്‍ണം. കഴിഞ്ഞ മാസം നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 93.07 മീറ്റര്‍ ദൂരം പിന്നിട്ട് ഇന്ത്യയുടെ നീരജ് ചോപ്രയെ പിന്നിലാക്കി ആന്‍ഡേഴ്സണ്‍ സ്വര്‍ണം നേടിയിരുന്നു. ജാവലിനിലെ സ്വപ്ന ദൂരമായ 90 മീറ്റര്‍ നിരവധി തവണ പിന്നിട്ടിട്ടുള്ള താരം കൂടിയാണ് ആന്‍ഡേഴ്സണ്‍.

Top