ഇന്ത്യ-ശ്രീലങ്ക ഏകദിനത്തില്‍ ജസ്പ്രീത് ബുംറ കളിച്ചത് മുത്തച്ഛന്‍ മരിച്ചതറിയാതെ

ധര്‍മ്മശാല: ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ്താരം ജസ്പ്രീത് ബുംറ കളിച്ചത് മുത്തച്ഛന്‍ മരിച്ചതറിയാതെ. ഭുംമ്രയുടെ മുത്തച്ഛന്‍ സന്തോക് സിംഗിനെ ശനിയാഴ്ച്ച മുതല്‍ കാണാതായിരുന്നു. ഗുജറാത്തിലെ സബര്‍മതി നദിക്കരയിലാണ് മൃതദേഹം കണ്ടെത്തിയത്.

ജസ്പ്രീതിനെ കാണണമെന്ന് ആവശ്യപ്പെട്ട് പത്ത് ദിവസം മുമ്പാണ് സന്തോക് വീടുവിട്ടിറങ്ങിയത്.

സന്തോക് സിംഗിനെ കാണാതായത് ചുണ്ടിക്കാട്ടി കുടുംബാംഗങ്ങള്‍ വസ്ത്രാപൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

ജസ്പ്രീതിന്റെ അച്ഛന്റെ സഹോദരിയുടെ വീട്ടിലായിരുന്ന സന്തോക്, ഡിസംബര്‍ അഞ്ചിന് ജസ്പ്രീതിന്റെ ജന്മദിനത്തില്‍ പേരക്കുട്ടിയെ കാണണമെന്ന് പറഞ്ഞ് വീടുവിടുകയായിരുന്നു. ബുംറയുടെ അമ്മയും മുത്തച്ഛനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നും പേരക്കുട്ടിയെ കാണാന്‍ മുത്തച്ഛനെ ബുംറയുടെ അമ്മ സമ്മതിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജസ്പ്രീതിന്റെ അച്ഛന്‍ നേരത്തേ മരിച്ചതാണ്. ഏറെക്കാലമായി സന്തോകിന് ജസ്പ്രീതിനെ കാണാന്‍ കഴിഞ്ഞിരുന്നില്ലത്രേ. ഇക്കാര്യത്തില്‍ അച്ഛന്‍ ഏറെ ദുഃഖിതനായിരുന്നെന്ന് സന്തോകിന്റെ മറ്റൊരു മകന്‍ ആരോപിച്ചു.

Top