ശസ്‌ത്രക്രിയ വിജയകരം; ബുമ്രയുടെ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ തീവ്ര ശ്രമങ്ങള്‍

ബെംഗളൂരു: ന്യൂസിലൻഡിലെ വിജയകരമായ ശസ്‌ത്രക്രിയക്ക് ശേഷം ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുമ്ര ഫിറ്റ്‌നസ് വീണ്ടെടുക്കാൻ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് എത്തും. ആറ് മാസത്തിലധികമായി ബുമ്രയുടെ പരിക്ക് മാറാത്തതിനാൽ ബിസിസിഐയുടെ മെഡിക്കൽ സംഘം അതീവ ജാഗ്രതയാണ് താരത്തിൻറെ കാര്യത്തിൽ പുലർത്തുന്നത്. ഐപിഎൽ 2023 സീസൺ നഷ്‌ടമാകുമെന്ന് ഇതിനകം ഉറപ്പായ ബുമ്രക്കായി ഏകദിന ലോകകപ്പ് മുൻനിർത്തി പ്രത്യേക ഫിറ്റ്‌നസ് പദ്ധതി ബിസിസിഐ ആസൂത്രണം ചെയ്യും.

കഴിഞ്ഞ ഒക്ടോബറിലാണ് ജസ്‌പ്രീത് ബുമ്ര ടീം ഇന്ത്യക്കായി അവസാനം കളിച്ചത്. പരിക്കിനെ തുടർന്ന് താരത്തിന് കഴിഞ്ഞ വർഷത്തെ ഏഷ്യ കപ്പും ട്വൻറി 20 ലോകകപ്പും നഷ്‌ടമായി. ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ മാസങ്ങൾ ചിലവഴിച്ചുവെങ്കിലും ബുമ്രയുടെ പരിക്ക് പ്രതീക്ഷിച്ച വേഗത്തിൽ മാറാതിരുന്നതോടെയാണ് താരത്തിന് ശസ്‌ത്രക്രിയ ബിസിസിഐയുടെ മെഡിക്കൽ സംഘം നിർദേശിച്ചത്. ന്യൂസിലൻഡിലായിരുന്നു ബുമ്രയുടെ സർജറി.

ഈ മാസം അവസാന ആരംഭിക്കുന്ന ഐപിഎൽ പതിനാറാം സീസണിന് പിന്നാലെ ഇംഗ്ലണ്ടിലെ ഓവലിൽ ഓസ്‌ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ഏഷ്യാ കപ്പ് 2023 ഉം ജസ്‌പ്രീത് ബുമ്രക്ക് നഷ്‌ടമാകും. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ് ബുമ്രക്ക് മുന്നിലുള്ള ലക്ഷ്യം. മുമ്പ് തിരിച്ചുവരവിനുള്ള ശ്രമം നടത്തിയെങ്കിലും ബുമ്രക്ക് പരിശീലനത്തിനിടെ വീണ്ടും പുറംവേദന അനുഭവപ്പെടുകയായിരുന്നു. അതിനാൽ പൂർണമായും ഫിറ്റ്‌നസ് വീണ്ടെടുത്താൽ മാത്രമേ ബുമ്രയെ ഇനി കളിപ്പിക്കുകയുള്ളൂ.

ന്യൂസിലൻഡിൽ നിന്ന് മാർച്ച് അവസാനമോ ഏപ്രിൽ ആദ്യവാരമോ ഇന്ത്യയിൽ തിരിച്ചെത്തുന്ന ബുമ്രയുടെ തുടർ ചികിൽസയും പരിശീലനവും ബെംഗളൂരുവിലെ എൻസിഎയിലായിരിക്കും. എൻസിഎയിലെ ഡോക്‌ടർമാരും ഫിസിയോമാരും തലവൻ വിവിഎസ് ലക്ഷ്‌മണും ബുമ്രയുടെ ആരോഗ്യപുരോഗതി കൃത്യമായി നിരീക്ഷിക്കും. എപ്പോൾ മത്സര ക്രിക്കറ്റിലേക്ക് ബുമ്രക്ക് തിരിച്ചെത്താനാകും എന്ന കൃത്യമായൊരു തിയതി പറയാൻ ഇതുവരെ താരത്തിനോ ബിസിസിഐ മെഡിക്കൽ സംഘത്തിനോ ആയിട്ടില്ല.

Top