ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ജസ്പ്രിത് ബുമ്ര ഇന്ത്യയെ നയിച്ചേക്കും

എഡ്ജ്ബാസ്റ്റണ്‍: ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊവിഡ് പോസിറ്റീവായതോടെ കനത്ത ആഘാതമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ജൂലൈ ഒന്നിനാണ് ടെസ്റ്റ്. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ഭീതിയെ തുടര്‍ന്ന് പുനക്രമീകരിച്ചതാണ് എഡ്ജ്ബാസ്റ്റണില്‍ നടക്കാന്‍ പോകുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്. വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ പരിക്കിനെ തുടര്‍ന്ന് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ ആര് ഇന്ത്യയെ നയിക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

രോഹിത് കളിക്കുന്നില്ലെങ്കില്‍ പേസര്‍ ജസ്പ്രിത് ബുമ്രയ്ക്കാണ് ഇന്ത്യൻ നക്യാപ്റ്റനാകാൻ അവസരം ലഭിക്കുക. മറ്റുതാരങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ബുമ്രയ്ക്കാണ്. ബുമ്രയാണ് നയിക്കുന്നതെങ്കില്‍ ഒരു അപൂര്‍വ റെക്കോര്‍ഡിനും താരം ഉടമയാവും. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയെ നയിക്കുന്ന പേസറെന്ന റെക്കോർഡാണ് ബുമ്രയെ കാത്തിരിക്കുന്നത്. കപില്‍ ദേവാണ് ഇന്ത്യയെ അവസാനമായി നയിച്ച പേസര്‍.

1987ല്‍ പാകിസ്ഥാനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലായിരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്ന് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ബുമ്ര ആദ്യമായി വൈസ് ക്യാപ്റ്റനാകുന്നത്. അന്ന് കെ എല്‍ രാഹുലായിരുന്നു നായകന്‍. മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പര നടന്നപ്പോവും ബുമ്രയായിരുന്നു വൈസ് ക്യാപ്റ്റന്‍. രോഹിത് ക്യാപ്റ്റനും.

പരമ്പരയിലെ കഴിഞ്ഞ നാല് ടെസ്റ്റുകളില്‍ ഇന്ത്യയുടെ മികച്ച ബാറ്റര്‍ രോഹിത് ശര്‍മ്മയായിരുന്നു. ഓവലിലെ സെഞ്ചുറിയടക്കം 52.27 ബാറ്റിംഗ് ശരാശരിയോടെ 368 റണ്‍സ് ഹിറ്റ്മാനുണ്ട്.

Top