അതിവേഗ ബൗണ്‍സര്‍ കൊണ്ട് ബാറ്റ്സ്മാനെ ഞെട്ടിക്കാന്‍ കഴിയുന്ന താരമാണ് ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയെന്ന് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ശരീരഭാഷയിലല്ല, എറിയുന്ന പന്തുകളുടെ ലെംഗ്ത്തിലൂടെയാണ് ബുമ്ര തന്‍റെ അക്രമണോത്സുകത പുറത്തെടുക്കുന്നത്. ലെംഗ്ത്തുകൊണ്ടാണ് ബുമ്ര പലപ്പോഴും ബാറ്റ്സ്മാനെ വീഴ്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മാന്യനായ വ്യക്തികൂടിയാണ് ബുമ്ര. പക്ഷെ പന്തെറിയാനെത്തുമ്പോള്‍ വെറും അഞ്ച് സെക്കന്‍ഡില്‍ തന്‍റെ ലെംഗ്ത്തിലൂടെ അദ്ദേഹം ഏറ്റവും ആക്രമണകാരിയായി മാറുന്നു. മികച്ച ടീം മാനും മാച്ച് വിന്നറുമാണ് ബുമ്ര.” അക്തര്‍ കൂട്ടിച്ചേർത്തു.
നിലവിലെ ഏറ്റവും മികച്ച പേസര്‍മാര്‍ ബുമ്രയും മുഹമ്മദ് ആമിറുമാണെങ്കിലും താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏക്കാലത്തെയും മികച്ച പേസര്‍ മുന്‍ പാക് താരമായ മുഹമ്മദ് ആസിഫായിരുന്നുവെന്നും ഷൊയൈബ് അക്തര്‍ വ്യക്തമാക്കി. ആസിഫിനെ നേരിടേണ്ടിവരുമ്പോള്‍ ബാറ്റ്സ്മാന്‍മാര്‍ ശരിക്കും കരയുമായിരുന്നുവെന്നും മുൻ പാക് പേസ്റ്റ് കൂടിയായ അക്തര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഒരിക്കല്‍ ഇന്ത്യയുടെ വിവിഎസ് ലക്ഷ്മണ്‍ പോലും എന്നോട് ചോദിച്ചിട്ടുണ്ട്, ആസിഫിനെ എങ്ങനെയാണ് നേരിടുകയെന്ന്. ഏഷ്യന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടെ ആസിഫിനെ നേരിടേണ്ട സാഹചര്യം വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്സ് അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നുവെന്നും അക്തര്‍ പറഞ്ഞു. ആസിഫ് കഴിഞ്ഞാല്‍ നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ബൗളർ ബുമ്രയാണ്.