ജപ്പാനിലെ ട്രാമി കൊടുങ്കാറ്റില്‍ 50 പേര്‍ക്ക് പരുക്ക്; മേഖലയില്‍ കനത്ത മഴയും

ടോക്കിയോ: ജപ്പാനില്‍ വീശിയ ട്രാമി ചുഴലിക്കൊടുങ്കാറ്റില്‍ 50 പേര്‍ക്ക് പരിക്ക്. കാറ്റഗറി രണ്ടില്‍പ്പെട്ട ചുഴലിക്കാറ്റ് മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗത്തിലാണു വീശിയത്. മേഖലയില്‍ കനത്ത മഴ അനുഭവപ്പെടുകയാണ്.

യക്കുഷിമ ദ്വീപില്‍ അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണിപ്പോള്‍. കടല്‍ത്തിരമാലകളുടെ ഉയരവും കാറ്റിന്റെ വേഗവും റെക്കോര്‍ഡാകുമെന്നാണ് ജപ്പാനില്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ക്കു കനത്ത ജാഗ്രതാനിര്‍ദേശവുമുണ്ട്.

JA 1

ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന്റെ ഗതാഗത സംവിധാനത്തെ ഇതിനോടകം ‘ട്രാമി’ ബാധിച്ചു കഴിഞ്ഞു. പ്രധാന വിമാനത്താവളം അടച്ചതോടെ കുറഞ്ഞത് ആയിരം വിമാന സര്‍വീസുകളെയെങ്കിലും ബാധിച്ചു. ജപ്പാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകളും സര്‍വീസ് നടത്തുന്നില്ല.

ഒക്കിനാവയിലുണ്ടായ ചുഴലിക്കാറ്റില്‍ 45 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കനത്ത കാറ്റില്‍ കാറുകള്‍ ഉള്‍പ്പെടെ ചുഴറ്റിയെറിയപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. 3.49 ലക്ഷം പേരോടു വീടു വിട്ട് സുരക്ഷിത സ്ഥാനത്തേക്കു നീങ്ങാനും നിര്‍ദേശിച്ചു. മൂന്നു ലക്ഷം വീടുകളില്‍ നിലവില്‍ വൈദ്യുതിയില്ലാത്ത അവസ്ഥയാണ്.

ഞായറാഴ്ചയോടെ ജപ്പാന്റെ പ്രധാന തീരത്ത് ട്രാമി ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്. രാജ്യത്തിന്റെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഇതിന്റെ തീവ്രത അനുഭവപ്പെടും. ശക്തമായാണു കാറ്റ് വീശുന്നത്.

JA 4

മിക്കയിടത്തും ജനങ്ങളോടു വീടിനു പുറത്തിറങ്ങരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. കഗോഷിമയില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ നല്‍കിയിരിക്കുന്നത്.

അടുത്തിടെ ജപ്പാന്റെ പടിഞ്ഞാറന്‍ ഭാഗത്തുണ്ടായ ജെബി ചുഴലിക്കാറ്റില്‍ 11 പേരാണു മരിച്ചത്. വര്‍ഷത്തിന്റെ ആദ്യം കനത്ത വെള്ളപ്പൊക്കമുണ്ടായ ജപ്പാനില്‍ പിന്നാലെയെത്തിയത് കൊടുംചൂടായിരുന്നു.

ജപ്പാനില്‍ ഇതുവരെയുണ്ടായ ഏറ്റവും ശക്തമായ വേനലാണു കടന്നു പോയത്. 40 പേര്‍ കൊല്ലപ്പെട്ട ഭൂകമ്പവും ഈ സെപ്റ്റംബറിലാണുണ്ടായത്.

Top