ചന്ദ്രനെ തൊട്ട് ജപ്പാൻ;മൂണ്‍ സ്‌നൈപ്പര്‍ ലക്ഷ്യസ്ഥാനത്ത്

ജപ്പാന്റെ ചാന്ദ്രദൗത്യം ‘മൂണ്‍ സ്‌നൈപ്പര്‍’ ചന്ദ്രനില്‍ ഇറങ്ങി. മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രനില്‍ പേടകമിറക്കിയത് ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയായ ജാക്‌സയാണ്. ജപ്പാന്റെ സ്മാര്‍ട് ലാന്റര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ ദൗത്യമാണ് ഇന്ന് ചന്ദ്രനില്‍ ഇറങ്ങുക. ഷിയോലി എന്ന ഗര്‍ത്തത്തിന് സമീപമുള്ള ഒരു ചരിവാണ് ലക്ഷ്യം.

ചന്ദ്രയാന്‍ 3 ലാന്റര്‍ ദൗത്യത്തിന് ശേഷം ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള അമേരിക്കന്‍ സ്വകാര്യകമ്പനിയായ ആസ്‌ട്രോബോടിക്‌സിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. കണക്കുകള്‍ പ്രകാരം ചന്ദ്രനില്‍ പേടകം വിജയകരമായി ഇറക്കാനുള്ള സാധ്യത 50 ശതമാനം മാത്രമേ കല്‍പിക്കപ്പെടുന്നുള്ളൂ.

ഇറങ്ങാന്‍ ഉദ്ദേശിച്ച സ്ഥലത്തിന്റെ ഏകദേശം നൂറ് മീറ്റര്‍ പരിധിയില്‍ തന്നെ കൃത്യമായി പേടകം ഇറക്കുന്നതിന് വേണ്ടി രൂപകല്‍പന ചെയ്ത പുതിയ ഗതിനിര്‍ണയ സാങ്കേതിക വിദ്യയാണ് ഈ ദൗത്യത്തിനായി ജപ്പാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ചന്ദ്രനെ കൃത്യമായി ഉന്നം വെച്ചുകൊണ്ടുള്ള ദൗത്യം എന്ന നിലയില്‍ ‘മൂണ്‍ സ്‌നൈപ്പര്‍’ എന്ന വിളിപ്പേരും ഈ ദൗത്യത്തിനുണ്ട്.

ചരിഞ്ഞ പ്രതലമാണ് ജപ്പാന്‍ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈ ഗതിനിര്‍ണയ സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് സ്ലിം ദൗത്യം. ഭാവി ബഹിരാകാശ, ഗ്രഹാന്തര ദൗത്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെട്ടേക്കും. ചന്ദ്രനെ പോലുള്ള മറ്റ് ബഹിരാകാശ വസ്തുക്കളില്‍ ഇതുവരെ ഒരു നിശ്ചയിച്ച സ്ഥലത്ത് കൃത്യമായി ലാന്‍ഡ് ചെയ്തിട്ടില്ല. ഇക്കാരണത്താല്‍ പുതിയൊരു ഗതിനിര്‍ണയ സാങ്കേതിക വിദ്യയുടെ വരവ് ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വലിയൊരു നേട്ടമാണ്.

യുഎസ്, സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇതുവരെ ചന്ദ്രനില്‍ പേടകം ഇറക്കിയിട്ടുള്ളത്. സ്ലിം ദൗത്യം വിജയം കണ്ടാല്‍ ജപ്പാനും ഈ പട്ടികയില്‍ ഇടം പിടിക്കും.

വളരെ ചുരുങ്ങിയ സമയം മാത്രമാണ് സ്ലിം പേടകത്തിന് പ്രവര്‍ത്തിക്കാനാവുക. പ്രധാനമായും കൃത്യമായ ലാന്‍ഡിങ് സാധ്യമാക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ഈ ദൗത്യം. ഇറങ്ങാന്‍ ഉദ്ദേശിക്കുന്ന ഷിയോലി മേഖലയില്‍ ഇപ്പോള്‍ സൂര്യ വെളിച്ചം ലഭിക്കുന്ന സമയമാണ്. മാസാവസാനം സൂര്യപ്രകാശം ഇല്ലാതാവുന്നതോടെ പേടകത്തിലെ സോളാര്‍ പാനലുകള്‍ക്ക് ഊര്‍ജം ഉല്പാദിപ്പിക്കാനാവില്ല. കഠിനമായ തണുപ്പില്‍ പേടകത്തിലെ ഘടക ഭാഗങ്ങള്‍ തകരാറിലായേക്കും.

അതേസമയം രണ്ട് ചെറിയ റോവറുകള്‍ പേടകത്തിലുണ്ട്. ഇവ ഉപയോഗിച്ചും ലാന്ററിലെ ക്യാമറ ഉപയോഗിച്ചും വിവരങ്ങള്‍ ശേഖരിക്കും.

മുമ്പ് രണ്ട് തവണ ഛിന്നഗ്രഹങ്ങളില്‍ പേടകം ഇറക്കുന്നതില്‍ ജാക്‌സ വിജയിച്ചിട്ടുണ്ട്. ആ പരിചയം സ്ലിം ദൗത്യത്തില്‍ പ്രയോജനം ചെയ്‌തേക്കും. എന്നാല്‍ ഛിന്നഗ്രഹങ്ങളേക്കാള്‍ ചന്ദ്രനില്‍ ഗുരുത്വബലം കൂടുതലുള്ളത് ഒരു വെല്ലുവിളിയാണ്. കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ഒരു സ്വകാര്യ കമ്പനിയായ ഐസ്‌പേസ് ഹകുറ്റോ-ആര്‍ എന്ന പേടകം ചന്ദ്രനില്‍ ഇറക്കാനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ദൗത്യം പരാജയപ്പെട്ടിരുന്നു.

Top