ടോക്കിയോ: ഫുകുഷിമ ഡൈചി ആണവ നിലയത്തിൽ നിന്ന് റേഡിയോ ആക്‌ടീവ് മലിനജലം സമുദ്രത്തിലേക്ക് പുറന്തള്ളാനൊരുങ്ങി ജപ്പാൻ. അയൽ രാജ്യങ്ങളായ ചൈനയുടെയും ദക്ഷിണ കൊറിയയുടെയും ആശങ്കകൾക്കിടയിലാണ് ജപ്പാൻ്റെ നിർണായക നീക്കം. നിലവിൽ ഫുകുഷിമ ഡൈചി ആണവ നിലയം ഉൽപാദിപ്പിക്കുന്ന മലിനജലം ടാങ്കുകളിലാണ് സൂക്ഷിക്കുന്നത്. ഇങ്ങനെ സംഭരിക്കുന്ന മലിനജലത്തിൽ റേഡിയോ ആക്‌ടീവ് മെറ്റീരിയൽ അടങ്ങിയിരിക്കുന്നത് അപകടകരമെന്നാണ് വിലയിരുത്തൽ.
അതേസമയം ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുൻപ് സർക്കാർ പ്രാദേശിക, ആഗോള സ്ഥാപനങ്ങളുടെ സഹകരണം തേടുമെന്ന് ജാപ്പനീസ് സാമ്പത്തിക വാണിജ്യ, വ്യവസായ മന്ത്രി കജിയാമ ഹിരോഷി അറിയിച്ചു. പദ്ധതിയുടെ സുരക്ഷ സമഗ്രമായി പരിശോധിക്കുന്നതിനും സുതാര്യത നിലനിർത്തുന്നതിനും ആഗോള സംഘടനകളായ ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി, പ്രാദേശിക സർക്കാരുകൾ എന്നിവയുടെ സഹകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു. ജാപ്പനീസ് സർക്കാർ നീക്കത്തിൽ അയൽ രാജ്യങ്ങൾക്ക് പുറമെ രാജ്യത്തെ മത്സ്യബന്ധന മേഖലയും ഏതിരാണ്.