ദോഹ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ജപ്പാനെ മറികടന്ന് ക്രൊയേഷ്യ ക്വാര്‍ട്ടറിലെത്തി. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയായ മത്സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ക്രൊയേഷ്യൻ ജയം. ഖത്തർ വേൾഡ് കപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ടായിരുന്നു ഇത്. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. ഷൂട്ടൗട്ടില്‍ ജപ്പാന്‍റെ ആദ്യ കിക്കെടുത്ത മയാ യോഷിധക്കും ടാകുമ അസാനോക്കും പിഴച്ചപ്പോള്‍ ക്രൊയേഷ്യയുടെ മരിയോ പസിലിച്ചും മാര്‍ക്കോ ലിവാജയും കിക്കുകള്‍ ഗോളാക്കി.
ജപ്പാന്റെ മൂന്നാം കിക്കെടുത്ത കൗറു മിടോമ ഗോളാക്കി ജപ്പാന് ആശ്വസിക്കാന്‍ വക നല്‍കി. ക്രൊയേഷ്യയുടെ മൂന്നാം കിക്കെടുത്ത മാഴ്സലോ ബ്രോവിച്ചും പിഴുകളില്ലാതെ ഗോള്‍ നേടി. ജപ്പാന്റെ നാലാം കിക്കെടുത്ത ടാകുമി മിമിനോക്ക് പിഴച്ചപ്പോള്‍ ക്രോയേഷ്യയുടെ നാലാം കിക്കെടുത്ത നിക്കോള വാല്‍സിച്ച് പിഴവുകളില്ലാതെ ഗോള്‍ നേടി ക്രൊയേഷ്യയെ ക്വാര്‍ട്ടറിലെത്തിച്ചു.
നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചിരുന്നു. ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച മത്സരത്തില്‍ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഡെയ്സന്‍ മെയ്ഡായുടെ ഗോളില്‍ മുന്നിലെത്തിയ ജപ്പാനെ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ചിന്റെ മിന്നല്‍ ഹെഡ്ഡറിലാണ് ക്രൊയേഷ്യ സമനിലയില്‍ തളച്ചത്.
പന്തടക്കത്തിലും പാസിംഗിലും ക്രൊയേഷ്യക്കൊപ്പം പിടിച്ച ജപ്പാന്‍ നിശ്ചിത സമയത്ത് ലക്ഷ്യത്തിലേക്ക് നാലു തവണ ലക്ഷ്യം വെച്ചപ്പോള്‍ ക്രോയേഷ്യയും മൂന്ന് തവണ ലക്ഷ്യത്തിലേക്ക് പന്ത് പായിച്ചു.