മെരുക്കല്‍ തന്ത്രവുമായി ജംഷഡ്പുര്‍; പൊളിച്ചടുക്കി ഫ്രാങ്ക് ഡ്യൂവന്‍

 

കൊച്ചിയിലെ മഞ്ഞക്കടലിനു മുന്നില്‍ ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്സിനെ ‘ഞെരുക്കി’ മെരുക്കാനാണ് ജംഷഡ്പുര്‍ എഫ്.സി മുഖ്യ പരിശീലകന്‍ സ്‌കോട്ട് ജോസഫ് തന്റെ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതിനായി കളത്തില്‍ ‘ആളെണ്ണം കൂട്ടാന്‍’ 3-4-2-1 ഫോര്‍മേഷനും സ്വീകരിച്ചു. എന്നാല്‍ ‘റെഡ് മൈനേഴ്സ്’ മനസില്‍ കണ്ട തന്ത്രം മാനത്തുനിന്ന് വായിച്ച ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡ്യുവന്‍ തന്റെ രണ്ട് വജ്രായുധങ്ങള്‍ ഉപയോഗിച്ച് അത് പൊളിച്ചടുക്കിയ കാഴ്ചയാണ് ഇന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കണ്ടത്.

കൊച്ചിയില്‍ കളംപിടിക്കാന്‍ ആ താളം തെറ്റിക്കണമെന്ന് അറിയാമായിരുന്ന സ്‌കോട്ട് കണ്ടെത്തിയ തന്ത്രം ബ്ലാസ്റ്റേഴ്സിന്റെ പാസിങ് ഗെയിം ഇല്ലാതാക്കുകയെന്നതാണ്. ഇതിനായി 3-4-2-1 ശൈലിയാണ് സ്വീകരിച്ചത്. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കാലില്‍ പന്തെത്തുമ്പോള്‍ ചുറ്റും വെള്ളക്കുപ്പായക്കാരെ നിറയ്ക്കാന്‍ ഇതിലൂടെ സ്‌കോട്ടിന് സാധിച്ചു. യൂറോപ്യന്‍ ലീഗുകളില്‍ മുന്‍നിര ടീമുകള്‍ സ്ഥിരം പയറ്റുന്ന തന്ത്രമാണിത്. എതിരാളികളെ ആക്രമിച്ചു കീഴടക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞെരുക്കി വശക്കേടിലാക്കുക. തരം കിട്ടുമ്പോള്‍ ഗോളടിക്കുക. ആക്രമണത്തിനു പോകുമ്പോഴും പ്രതിരോധിക്കാന്‍ ഇറങ്ങുമ്പോഴുമെല്ലാം അഞ്ചുപേര്‍ ഒറ്റക്കെട്ടായി ഉണ്ടാകും ഈ ഫോര്‍മേഷനില്‍. ആഴ്സണല്‍ മുന്‍ കോച്ച് ആഴ്സന്‍ വെങ്ങറുടെ ഇഷ്ട ഫോര്‍മേഷനില്‍ ഒന്നാണിത്.

ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടില്‍ ഒരു സമനില പോലും വിജയതുല്യമാണെന്ന് അറിയാവുന്ന ജംഷഡ്പൂരാകട്ടെ അനാവശ്യ ‘തിടുക്കം’ കാട്ടാതിരിക്കുകയും ചെയ്തതോടെ ആദ്യ 45 മിനിറ്റുകള്‍ തീര്‍ത്തും വിരസമായിരുന്നു. ബംഗളുരുവിനെതിരേ കണ്ട മഞ്ഞപ്പടയെവിടെ എന്ന തോന്നല്‍ ഗ്യാലറിയില്‍ പടര്‍ത്തിയാണ് ഇടവേളയില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ കളംവിട്ടത്.എതിരാളികളുടെ തന്ത്രം മനസിലാക്കിയ ഇംഗ്ലീഷുകാരനായ ഡ്യുവന്‍ 10 മിനിറ്റ് നീണ്ട ഇടവേളയ്ക്കിടെ മെനഞ്ഞ മറുതന്ത്രമാണ് പിന്നീട് കളിയുടെ ഗതിതന്നെ മാറ്റിയത്. മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വിങ്ങിലൂടെ ഓടിക്കയറുന്നതില്‍ മാത്രം ശ്രദ്ധയൂന്നുന്ന അയ്മനെ മാറ്റി വെട്ടിത്തിരിഞ്ഞ് മൈതാനം നിറയുന്ന നീക്കങ്ങള്‍ നടത്താന്‍ കെല്‍പുള്ള യുവതാരം വിബിന്‍ മോഹനെയും സ്ട്രൈക്കര്‍ റോള്‍ മാത്രം കൈാര്യം ചെയ്യാന്‍ മിടുക്കുള്ള പെപ്റയ്ക്കും പകരം ഇറങ്ങിക്കളിക്കാന്‍ തയാറാകുന്ന ദിമിത്രി ഡയമെന്റക്കോസിനയും ഇറക്കിവിട്ടതാണ് കളി തിരിച്ചത്.

Top