ജമ്മു ഡ്രോണ്‍ ആക്രമണം; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി

ദില്ലി: ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണത്തില്‍ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന ഇരട്ട സ്‌ഫോടനങ്ങളിലെ അന്വേഷണമാണ് എന്‍ഐഎയ്ക്ക് കൈമാറിയത്. അതിനിടെ ജമ്മുകശ്മീരില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. റത്‌നുചക് മേഖലയിലെ കുഞ്ജ്വാണിയില്‍ ഇന്നലെ രാത്രിയാണ് ഡ്രോണ്‍ കണ്ടെത്തിയത്.

അതേ സമയം ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സ്‌ഫോക വസ്തുക്കള്‍ വര്‍ഷിച്ച ശേഷം ഈ ഡ്രോണുകള്‍ തിരിച്ചുപറന്നു. രണ്ടുകിലോ വീതം സ്‌ഫോക വസ്തുക്കള്‍ ഈ ഡ്രോണുകള്‍ വര്‍ഷിച്ചു എന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു.

സ്‌ഫോടനത്തിന് ആര്‍ഡിഎക്‌സ് ഉപയോഗിച്ചോ എന്നും സംശയമുണ്ട്. വിമാനത്താവളത്തില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ അതിര്‍ത്തി. ഇന്ത്യക്കുള്ളില്‍ നിന്ന് ഇവ പറത്തിയതാണോ എന്ന പരിശോധനയും നടക്കുന്നുണ്ട്. 100 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് ഡ്രോണുകള്‍ ഈ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചതെന്ന് വിദഗ്ധര്‍ പറയുന്നു. വ്യോമസേന താവളത്തിലെ വിമാനങ്ങളായിരുന്നു ലക്ഷ്യം എന്നാണ് സംശയം.

 

Top