ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ പൂര്‍ത്തിയാക്കിയ ശേഷം ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. അതേസമയം, ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുന്നതില്‍ തീരുമാനമായില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജമ്മുകശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉയര്‍ത്തിയത്.

കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണണെന്ന് ഗുപ്കര്‍ സഖ്യം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കോടതി അന്തിമ തീരുമാനം എടുക്കട്ടെയെന്നും കേന്ദ്രസര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി. കൂടാതെ, ജമ്മുവിലുണ്ടായ വികസനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി ഇത് ജനതയ്ക്ക് നല്‍കുന്നത് പുത്തന്‍ പ്രതീക്ഷയാണെന്നും പറഞ്ഞു.

ജമ്മുകാശ്മീരില്‍ നിന്നുള്ള 14 നേതാക്കളാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന സര്‍വ്വ കക്ഷിയോഗത്തില്‍ പങ്കെടുത്തത്. കേന്ദ്രത്തെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ പങ്കെടുത്തു.

Top