ജമാല്‍ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട യുഎസ് റിപ്പോര്‍ട്ടില്‍ തിരിമറിയെന്ന് ആക്ഷേപം

വാഷിംഗ്ടണ്‍: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധവുമായി ബന്ധപ്പെട്ട യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ തിരിമറിയെന്ന് ആക്ഷേപം. യു.എസ് പുറത്തുവിട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ആദ്യ പകര്‍പ്പ് വിശദീകരണങ്ങള്‍ നല്‍കാതെ നീക്കം ചെയ്ത് പുതിയ പകര്‍പ്പ് വെക്കുകയായിരുന്നു. പുതിയ പകര്‍പ്പില്‍ ആദ്യ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട മൂന്ന് പേരുകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഖഷോഗ്ജി വധത്തില്‍ 21 പേര്‍ കുറ്റക്കാരാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം 18 പേരാണ് കുറ്റക്കാര്‍ എന്നാണ് ഇന്റലിജന്‍സ് പറയുന്നത്.

ബൈഡന്‍ ഭരണകൂടം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നടപടിയെടുക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ ഇന്റലിജന്‍സിന്റെ ഈ നീക്കം ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് പേരുടെ പേര് വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ തെറ്റായി ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആദ്യ റിപ്പോര്‍ട്ട് മാറ്റിയത് എന്നാണ് നാഷണല്‍ ഇന്റലിജന്‍സ് നല്‍കുന്ന വിശദീകരണം. എന്നാല്‍ എങ്ങിനെയാണ് ഈ മൂന്ന് പേരുടെ പേര് ആദ്യത്തെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടത് എന്ന് വ്യക്തമാക്കാന്‍ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് തയ്യാറായിട്ടില്ല. അബ്ദുള്ള മുഹമ്മദ് അല്‍ഹോര്‍ണി, യാസിര്‍ ഖാലിദ് അല്‍സലേം, ഇബ്രാഹിം അല്‍ സലീം എന്നിവരുടെ പേരാണ് നീക്കം ചെയ്തത്.

അബ്ദുള്ള മുഹമ്മദിന്റെ പേര് ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് മുന്‍പൊരു ഘട്ടത്തിലും ഉയര്‍ന്നിരുന്നില്ല. സൗദി മന്ത്രി അബ്ദുള്ള അസീസ് ബിന്‍ മുഹമ്മദ് അല്‍ ഹൗറാനിയുടെ സഹോദരനാണ് അബ്ദുള്ള മുഹമ്മദ്. എന്നാല്‍ മറ്റ് രണ്ടു പേര്‍ ആരാണ് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പ്രസിഡന്റ് ജോ ബൈഡനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇസ്താംബുളില്‍ ഓപ്പറേഷന് അനുവാദം നല്‍കിയതും ഖഷോഗ്ജിയെ കൊല്ലുക അല്ലെങ്കില്‍ പിടിച്ചുകൊണ്ടുവരിക എന്നായിരുന്നു സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശമെന്നും റിപ്പോര്‍ട്ട് പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018 ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനോ സൗദിക്കോ എതിരെ അമേരിക്ക വിലക്കുകളോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഖഷോഗ്ജി ആക്ട് എന്ന പുതിയ നിയമം അമേരിക്ക അവതരിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകരെയോ എതിരഭിപ്രായം പുലര്‍ത്തുന്നവരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഈ ആക്ട്. ഇതിന്റെ ഭാഗമായി 76 സൗദി പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തി.

Top