ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിശ്വസ്തനായ ജലന്തര്‍ രൂപതാ വൈദികന്‍ ആന്‍റണി മാടശേരിയുടെ പക്കൽ നിന്നും പത്തു കോടി രൂപ പിടിച്ചെടുത്തു. ആന്റണിയെ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. കണക്കിൽപ്പെടാത്ത പണമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതാപ് പുരിയിലെ വൈദിക വസതിയില്‍നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഉയര്‍ന്ന കന്യാസ്ത്രീയുടെ പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ വൈദികനായ ആന്‍റണി ഇടപെട്ടിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
ഇന്നലെയാണ് എൻഫോഴ്സ്മെന്റ് ആന്റണി മാടശ്ശേരിയെ കസ്റ്റഡിയിലെടുത്തത്. ഫാദർ ആന്‍റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഡല്‍ഹിയിൽ നിന്നുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിന്‍റെ നിർദ്ദേശപ്രകാരമാണ് വൈദികനെയും കൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന. പണത്തിൻറെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.