ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിഞ്ഞു; രൂപതയില്‍ അഡ്മിനിസ്‌ട്രേറ്റ് ഭരണം നില നിര്‍ത്തി

ജലന്ധര്‍: പീഡനക്കേസില്‍ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിഞ്ഞു. തുടര്‍ന്ന് രൂപതയില്‍ അഡ്മിനിസ്‌ട്രേറ്റ് ഭരണം നില നിര്‍ത്തി. ഫാദര്‍ മാത്യു കൊക്കാണ്ടത്തിനാണ് ചുമതല. ഫാദര്‍ ജോസഫ് തെക്കുംപുറം, ഫാദര്‍ സുബിന്‍ തെക്കേടത്ത് എന്നിവരും സമതിയില്‍ ഉണ്ടാകും. നടപടി ബിഷപ്പ് കേരളത്തിലേയ്ക്ക് എത്തുന്നതിന് മുമ്പാണ്.

ദൈവത്തിന് എല്ലാം കൈമാറുന്നുവെന്നാണ് ബിഷപ്പ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് സമരപ്പന്തലില്‍ ആഹ്ലാദപ്രകടനമാണ്. സമ്മര്‍ദ്ദം മൂലമാണ് ബിഷപ്പ് സ്ഥാനമൊഴിഞ്ഞതെന്നും ഇപ്പോഴും പൂര്‍ണമായ വിജയത്തില്‍ എത്തിയിട്ടില്ലെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കുവാന്‍ കന്യാസ്ത്രീകള്‍ക്ക് കോച്ചിങ് നല്‍കുന്നതായി തെളിവ് ലഭിച്ചിരുന്നു. മൊഴി അനുകൂലമാക്കുവാന്‍ വൈദികരാണ് കോച്ചിങ് നല്‍കിയതെന്നാണ് വ്യക്തമായത്. മൂന്ന് കന്യാസ്ത്രീകള്‍ക്കാണ് വൈദികര്‍ ഇത്തരത്തില്‍ കോച്ചിങ് നല്‍കിയത്. ഇതിന് നേതൃത്വം നല്‍കിയത് ജലന്ധര്‍ രൂപതയിലെ പിആര്‍ഒ ആണ്.

കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാന്‍ രംഗത്തെത്തിയിരുന്നു. ബിഷപ്പിനോട് തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു.

പരാതിയില്‍ വത്തിക്കാന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ കത്ത് നല്‍കിയിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരുന്നത്.

മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളെയും കഴുകന്‍ കണ്ണുകളുമായാണ് ബിഷപ്പ് ഫ്രാങ്കോ കാണുന്നതെന്നായിരുന്നു കന്യാസ്ത്രീ കത്തില്‍ പറഞ്ഞത്. ബിഷപ്പിന്റെ പേരില്‍ ഇതിന് മുമ്പും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്‌നത്തെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകള്‍ പിരിഞ്ഞ് പോയിട്ടുണ്ടെന്നും കത്തില്‍ ആരോപിച്ചിരുന്നു.

Top