അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍; മോദിയുടെ പ്രസ്താവനയില്‍ വിശദീകരണവുമായി ജയ്ശങ്കര്‍

വാഷിങ്ടണ്‍: ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിക്കിടെ മോദി നടത്തിയ അബ് കി ബാര്‍ ട്രംപ് സര്‍ക്കാര്‍ പ്രസ്താവനയില്‍ വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. ഇന്ത്യയ്ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേക പക്ഷമില്ലെന്നും ജയ്ശങ്കര്‍ പറഞ്ഞു.

2020 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായാണ് ഹൗഡി മോദി പരിപാടിക്കിടെ മോദി പ്രസംഗിച്ചതെന്ന് വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ ട്രംപ് പറയാറുള്ള പ്രചാരണ വാക്യം പരാമര്‍ശിക്കുക മാത്രമാണ് മോദി ചെയ്തതെന്ന് ജയ്ശങ്കര്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന സംബന്ധിച്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ജയ്ശങ്കര്‍ ഇക്കാര്യം പറഞ്ഞത്.

‘പ്രധാനമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് വളരെ ശ്രദ്ധയോടെ പരിശോധിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് ജനങ്ങളോട് പറയാറുള്ള വാചകം തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, ജയശങ്കര്‍പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നുംഅങ്ങനെ ചെയ്യുന്നത് നല്ലകാര്യമാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൗഡി മോദി പരിപാടിക്കിടെ’ഒരിക്കല്‍ കൂടി ട്രംപ് സര്‍ക്കാര്‍’ എന്ന മുദ്രാവാക്യത്തോടെയാണ്‌മോദി ട്രംപിനെ വേദിയിലേയ്ക്ക് സംസാരിക്കാന്‍ ക്ഷണിച്ചത്.അടുത്ത തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ക്കു മുന്‍തൂക്കമുള്ള ഹൂസ്റ്റണിലെ ഇന്ത്യക്കാരുടെ വോട്ട്,മോദിയുടെ സഹായത്തോടെ തേടുകയാണ് ഹൗഡി മോദി പരിപാടിയിലൂടെ ട്രംപ് ചെയ്തതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

Top