വീണ്ടും ‘പുല്‍വാമ’ ആവര്‍ത്തിക്കാന്‍ സാധ്യത; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം

ശ്രീനഗര്‍: ഇന്ത്യന്‍ ജനതയെ ഞെട്ടിച്ച് നാല്‍പ്പത് വീരജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് സമാനമായ ചാവേറാക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ജമ്മു കശ്മീരില്‍ ആക്രമണം നടത്താന്‍ ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് എത്രയും പെട്ടെന്ന് തിരിച്ചടി നല്‍കാന്‍ ജെയ്ഷെ മുഹമ്മദ് രഹസ്യമായി പദ്ധതി തയ്യാറാക്കുന്നതായാണ് സൂചന. സുരക്ഷാ ഏജന്‍സികളോട് ജാഗ്രത പുലര്‍ത്തുന്നതിനും കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിക്കാനും രഹസ്യാന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ കശ്മീരിലെ ഖാസിഗുണ്ഡിലും അനന്ത്നാഗിലും അതിതീവ്രതയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടാകാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ടാറ്റാ സുമോ എസ്.യു.വി സ്ഫോടനത്തിനുപയോഗിക്കുമെന്നും സൂചനയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജമ്മു നഗര മദ്ധ്യത്തിലെ തിരക്കേറിയ ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ ഉച്ചയോടെ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുല്‍വാമ ആവര്‍ത്തിക്കുമെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Top