മമതയില്ലാതെ ഇന്‍ഡ്യ മുന്നണിയെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല, തടസ്സങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും; ജയ്റാം രമേശ്

ഡല്‍ഹി: ബംഗാളില്‍ ഇന്‍ഡ്യ സഖ്യം ഉണ്ടാകില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. മമതയില്ലാതെ ഇന്‍ഡ്യ മുന്നണിയെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ലെന്നും തടസ്സങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

ബംഗാളില്‍ ഇന്‍ഡ്യ മുന്നണി ഒറ്റക്കെട്ടായി പോരാടും. ബിജെപിയെ തോല്‍പ്പിക്കുകയാണ് മമതയുടെ ലക്ഷ്യം. തൃണമൂല്‍ കോണ്‍ഗ്രസ് ഇന്‍ഡ്യ സഖ്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ മത്സരിക്കുമെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ ഇന്‍ഡ്യ മുന്നണി ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ ധാരണ പരിഗണിക്കുകയുള്ളൂവെന്നും മമത ബുധനാഴ്ച പ്രഖ്യാപിച്ചു.

കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നും താന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് തളളിയെന്നുമാണ് മമത പറഞ്ഞത്. ‘കോണ്‍ഗ്രസുമായി ഒരു ബന്ധവുമില്ല. ബംഗാളില്‍ ഞങ്ങള്‍ ഒറ്റയ്ക്ക് പോരാടും. തെരഞ്ഞെടുപ്പിന് ശേഷം അഖിലേന്ത്യാ തലത്തിലുള്ള ധാരണ തീരുമാനിക്കും’, എന്നാണ് മമത പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതയും മമത പരസ്യമാക്കി.

Top