വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവം: ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍, രണ്ട് പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് ഒ.വി വല്ലിയെ സസ്‌പെന്‍ഡ് ചെയ്തു. വനിതാ തടവുകാര്‍ മതില്‍ ചാടി രക്ഷപ്പെട്ടതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഇതിന് പുറമെ രണ്ട് താല്‍ക്കാലിക വാര്‍ഡന്‍മാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ജയില്‍ചാട്ടത്തെക്കുറിച്ച് അന്വേഷിച്ച ജയില്‍ ഡി.ഐ.ജി. സന്തോഷ് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നടപടി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്നും ശില്‍പ്പയും സന്ധ്യയും ജയില്‍ ചാടിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇരുവരേയും പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ശില്‍പ്പയുടെ വീട്ടിലേക്ക് പോകുന്ന വഴി പാലോട് പൊലീസും റൂറല്‍ എസ്പിയുടെ കീഴിലുള്ള ഷാഡോ പൊലീസും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.

പാങ്ങോട് സ്വദേശിയായ ശില്‍പ്പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വര്‍ക്കല സ്വദേശിയായ സന്ധ്യ അറസ്റ്റിലായത്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്.

ജയില്‍ കാലാവധി നീളുമെന്ന ഭയത്തെ തുടര്‍ന്നാണ് ജയില്‍ ചാടിയതെന്ന് യുവതികള്‍ പറഞ്ഞിരുന്നു. ആറുവര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകര്‍ പറഞ്ഞിരുന്നു. വേഗം പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ജയില്‍ ചാടാന്‍ തീരുമാനിച്ചെന്നും യുവതികള്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം വനിതാ ജയിലില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മതിലിനു മുകളില്‍ വൈദ്യുതവേലി സ്ഥാപിക്കാന്‍ ജയില്‍ വകുപ്പ് തീരുമാനിച്ചു. മതിലിനോടുചേര്‍ന്നുള്ള ചവറുകൂനകള്‍ മാറ്റി. സമീപത്തുള്ള മരങ്ങളും മുറിച്ചുമാറ്റിത്തുടങ്ങി.

സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ജയില്‍ വകുപ്പ് അധികൃതരും പൊതുമരാമത്ത് അധികൃതരുമായുള്ള ചര്‍ച്ച ശനിയാഴ്ച നടന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാനായി ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം വനിതാ ജയില്‍ സന്ദര്‍ശിച്ചു.

Top