ജഗതി നയന്‍താരയെ ആക്ഷേപിച്ചപ്പോള്‍ മലയാളികള്‍ കൈയടിച്ചു; തമിഴകം നടിക്കൊപ്പം !

ലേഡി സുപ്പര്‍ സ്റ്റാര്‍ നയന്‍താരയെ പൊതുവേദിയില്‍ അപമാനിച്ച് നടന്‍ രാധാ രവി നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. സംവിധായകന്‍ വിഘ്‌നേഷ് പിന്നണി ഗായിക ചിന്‍മയ്, നടി സാമന്ത എന്നിവര്‍ നായന്‍തരയ്ക്ക് അനുകൂലമായി രംഗത്ത് വന്നിരുന്നു. രാധാ രവി വിഷാദരോഗിയാണെന്നും നയന്‍താരയുടെ പുതിയ സിനിമയുടെ ടിക്കറ്റ് സൗജന്യമായി അയച്ചുതരാമെന്നുമാന്നുമായിരുന്നു സാമന്തയുടെ ട്വീറ്റ്.

എന്നാല്‍ ഈ സംഭവം കേരളത്തിലാണ് നടന്നിരുന്നതെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് ചൂണ്ടികാട്ടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ്‌ ഇപ്പോള്‍ വൈറലായിരിക്കുന്നത്.ജെനു ജോണി സിനിമാ പാരഡിസോ ക്ലബില്‍ പങ്കുവച്ച പോസ്റ്റാണ്‌ വൈറലായത്.

നയന്‍താരയ്‌ക്കെതിരെ രാധാരവി നടത്തിയ മോശം പരാമര്‍ശത്തില്‍ നയന്‍താരയെ അനുകൂലിച്ചും രാധാരവിയെ വിമര്‍ശിച്ചും തമിഴകത്തു നിന്നും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ കേരളത്തിലാണ് ഇത് സംഭവിച്ചിരുന്നെങ്കില്‍ നമ്മള്‍ വിവാദ പരാമര്‍ശനം നടത്തിയ വ്യക്തിക്കൊപ്പമായിരിക്കും നില്‍ക്കുന്നതെന്നാണ് ജെനു ജോണി കുറിച്ചത്. നയന്‍ താരയെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജഗതി ശ്രീകുമാര്‍ ആക്ഷേപിച്ചിട്ടുണ്ട്. ആ ആക്ഷേപം കേട്ട് മലയാളികള്‍ കൈയടിച്ചിട്ടുമുണ്ട്. എന്നാലിന്ന് അന്യനാട്ടുകാരിയാണെങ്കിലും നയന്‍സിനെക്കുറിച്ച് മോശമായി പറഞ്ഞപ്പോള്‍ തമിഴകം നടിയുടെ കൂടെ നിന്നുവെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണം രൂപം

തമിഴ് നടൻ രാധ രവിയുടെ നയൻതാരയ്ക്ക് എതിരെയുള്ള ലൈംഗിക അധിക്ഷേപ പരാമർശം വിവാദം ആയിരിക്കുകയാണ്. ഇന്ന് നയൻതാരയെ പോലെയുള്ള നടി ആണ് സീത ആയി അഭിനയിക്കുന്നത് പണ്ട് കെ.ആർ.വിജയയെ പോലെ മുഖത്ത് നോക്കിയാൽ പ്രാർത്ഥിക്കാൻ തോന്നുന്ന നടിമാരാണ് സീതയായി അഭിനയിച്ചിരുന്നത് എന്ന പരാമർശമാണ് വിവാദം ആയത്. ഈ വിഷയത്തിൽ രാധ രവിക്ക് എതിരെയും നയൻതാരയ്ക്ക് സപ്പോർട്ടും ആയി സഹപ്രവർത്തകരും മറ്റു പ്രമുഖരും മുന്നോട്ട് വന്നിട്ടുണ്ട് , വളരെ നല്ല കാര്യമാണത്.

ഇനി കേരളത്തിലേക്ക് വരാം. ഇതേ നയൻതാരയെ പണ്ടും മലയാളത്തിലെ പ്രമുഖ നടൻ ഇതിലും മോശമായി അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാർ ആണ് ആ നടൻ. ഒരു കോളേജ് ഡേ ഫംഗ്‌ഷനിൽ സ്റ്റേജിൽ സംസാരിക്കുകയാണ് ജഗതി. വിദ്യാർത്ഥികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകും , സദസിനെ കൈയിൽ എടുക്കാനുള്ള കൈയടി മേടിക്കാനുള്ള ഉത്തരങ്ങൾ ആണ് നൽകുന്നത്. സ്വാഭാവികമായും ചോദ്യങ്ങൾ മലയാളത്തിലെ ഇഷ്ടതാരങ്ങളെ കുറിച്ചുള്ള ജഗതിയുടെ അഭിപ്രായങ്ങളാണ്. സൂപ്പർതാരങ്ങളെ കുറിച്ചൊക്കെ വാതോരാതെ പുകഴ്ത്തി സംസാരിച്ചു എല്ലാവരെയും കോരിത്തരിപ്പിച്ചു ഇദ്ദേഹം. ഒടുവിൽ നയൻതാരയെ കുറിച്ചുള്ള അഭിപ്രായം ഒരാൾ ചോദിച്ചു. ഉത്തരം അങ്ങേയറ്റം മ്ലേച്ചമായിരുന്നു.

” ഒരു സുന്ദരി. ജീവിക്കാൻ വേണ്ടി സിനിമയിൽ വന്നു. കേരളത്തിൽ ആണേൽ സാരി ഉടുക്കും , കേരളം വിട്ടാൽ ജെട്ടി ഇടും. ” ഈ ഉത്തരം കരഘോഷങ്ങളോടെ ആണ് സ്വീകരിക്കപ്പെട്ടത്. ഇന്ന് തമിഴ്‌നാട്ടിൽ ലഭിക്കുന്ന സഹപ്രവർത്തകരുടെയോ നാട്ടുകാരുടെയോ സപ്പോർട്ട് അന്ന് നയൻതാരയ്ക്ക് സ്വന്തം നാട്ടിൽ കിട്ടിയില്ല. സിനിമയിലെ പോലെ ജീവിതത്തിലും പരമരസികൻ ആയി ജഗതി വാഴ്ത്തപ്പെട്ടു.

പ്രസംഗങ്ങളിൽ സ്ത്രീകളെ അധിക്ഷേപിച്ചു ആളുകളെ സന്തോഷിപ്പിക്കുന്നത് ജഗതിയുടെ സ്ഥിരം പരിപാടി ആയിരുന്നു. മറ്റൊരു അവസരത്തിൽ അദ്ദേഹം പറഞ്ഞത് ടിവി ചാനലിൽ ത്രികോണഷേപ്പിൽ ഒരു കർചീഫ് മടക്കി ഒരിടത്ത് വെച്ചിട്ട് ബാക്കി മേനി പ്രദർശിപ്പിച്ചുകൊണ്ട് ഒരു അവതാരക സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുക ആണെന്ന്. ഈ പറഞ്ഞത് ആളുകളെ സന്തോഷിപ്പിക്കാൻ ജഗതിയുടെ അധഃപതിച്ച സങ്കല്പങ്ങളിൽ നിന്നും ഉണ്ടാക്കി പറഞ്ഞതാണെന്ന് നമുക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. പ്രസംഗങ്ങളിൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ മോശം ഭാഷയിൽ വിമർശിക്കുന്നതിനൊപ്പം അവരുടെ ശരീരഭാഗങ്ങളെ കുറിച്ച് കമന്റടിക്കുകയും വർണ്ണിക്കുകയും ചെയ്തിരുന്നു ജഗതി. പ്രേക്ഷകരൊക്കെ അതിനെ ചിരിയോടെ സ്വീകരിച്ചിരുന്നു എന്ന് പറയുമ്പോൾ ഇന്ന് മാറ്റം വന്നിട്ടുണ്ട് വിചാരം ഉണ്ടായേക്കാം ,

ജഗതിയുടെ ഇതുപോലെ ഉള്ള അനേകം പ്രസംഗങ്ങൾ യൂട്യൂബിൽ ഉണ്ട് ,അതിലെ ഇന്നുവരുന്ന കമന്റുകൾ അടക്കം അദ്ദേഹം വളരെ നന്നായി സംസാരിക്കുന്ന മികച്ച നിലപാട് ഉള്ള ആളാണ് എന്ന നിലയിലാണ്. ജഗതി എന്ന നടൻ ആഘോഷിക്കപ്പെടട്ടെ ഒരു എതിർപ്പുമില്ല , അത് അർഹിക്കുന്നു. എന്നാൽ ആ പേരിൽ ജഗതി എന്ന സ്ത്രീവിരുദ്ധനും ഹിപ്പോക്രൈറ്റും ആഘോഷിക്കപ്പെടേണ്ടതില്ല. മലയാളി നടിക്ക്‌ തമിഴിൽ കിട്ടുന്ന ഈ പിന്തുണ വൈകി ആയാലും മലയാളത്തിലും ലഭിക്കേണ്ടതാണ് . മലയാളത്തിലെ സൂപ്പർതാരങ്ങൾ പോലും ഓൺസ്‌ക്രീനിലെ സ്ത്രീവിരുദ്ധതയുടെ പേരിൽ വിമർശിക്കപ്പെടുന്നു കാലത്ത് മലയാള പ്രേക്ഷകർക്കിടയിൽ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഈ നടന്റെ നിലപാടുകളും വിമർശിക്കപ്പെടേണ്ടതാണ്. മലയാളി സ്ത്രീകളെ എവിടെ മൈക്ക് കിട്ടിയാലും വസ്ത്രധാരണവും സദാചാരവും പഠിപ്പിക്കുന്ന ജഗതി അതിന്റെ കൂടെ ചേർത്ത് പറഞ്ഞിരുന്ന ഒരു ഡയലോഗ് ഉണ്ട് “ഞാനും രണ്ടു കുട്ടികളുടെ അച്ഛനാണ്” . സ്വന്തം കുട്ടികളുടെ എണ്ണത്തിന്റെ കാര്യം പരസ്യമായി പറയാൻ ധൈര്യമില്ലാത്ത വ്യക്തിയാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിൽ കേറി ജഡ്ജ്മെന്റുകൾ നടത്തിയിരുന്നത് എന്ന് ഓർക്കണം. ഇദ്ദേഹം അഭിനയിച്ചിരുന്ന കാലത്തു ആണ് നടി ആക്രമിക്കപ്പെട്ടിരുന്നേൽ ആരോടൊപ്പം നിക്കുമായിരുന്നു എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ .

എന്തിനേറെ പറയുന്നു ജഗതിയുടെ ബന്ധു കൂടി ആയ മറ്റൊരു സ്ത്രീവിരുദ്ധൻ പി.സി.ജോർജിന്റെ നിലപാടുകൾ ഓരോ വിഷയത്തിലും നമ്മൾ കണ്ടതാണ്. ജഗതി എന്ന നടന്റെ അഭിനയശേഷിക്ക് യാതൊരു കോട്ടവും തട്ടാതെ തന്നെയുള്ള തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നാൽ ഒരു വേദിയിലും സംസാരിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നില്ല , അല്ലെങ്കിൽ മുൻപ് പറഞ്ഞിട്ടുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് മാപ്പ് പറയേണ്ടതാണ്. ഒരു വ്യക്തിയുടെ കലാപരമായ കഴിവുകളെ പ്രശംസിക്കുന്നതിനു ഒപ്പം തന്നെ ആ കലാജീവിതം കൊണ്ട് ലഭിക്കുന്ന വേദികൾ മനുഷ്യത്വരഹിതമായി എന്തും വിളിച്ചുപറയാൻ ഉപയോഗിക്കുന്നതിനെ വിമർശിക്കാനും പ്രേക്ഷകരും സഹപ്രവർത്തകരും ഉത്തരവാദിത്തം കാണിക്കേണ്ടതാണ്.

Top