പി.വി അന്‍വര്‍ എം.എല്‍.എയെ വിറപ്പിച്ച ജാഫര്‍ മാലിക് കൊച്ചി കളക്ടര്‍ !

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ തിട്ടൂരത്തിന് മുന്നില്‍ മുട്ടുമടക്കാത്ത ജാഫര്‍ മാലിക് ഇനി വ്യവസായ ജില്ലയായ കൊച്ചിയുടെ കളക്ടര്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറും അന്നത്തെ മലപ്പുറം കളക്ടറായിരുന്ന ജാഫര്‍മാലിക്കും പരസ്യമായി കൊമ്പുകോര്‍ത്തത്. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട മുണ്ടേരി ചളിക്കല്‍ കോളനിയിലെ ആദിവാസി കുടുബങ്ങള്‍ക്കായി ഐ.ടി.ഡി.പി വിലക്കുവാങ്ങിയ സ്ഥലത്ത് ഫെഡറില്‍ ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 34 വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി കളക്ടര്‍ നടപ്പാക്കിയതാണ് എം.എല്‍.എയെ ചൊടിപ്പിച്ചത്. വീടുനിര്‍മ്മാണം നടക്കുന്നതിനിടെ എം.എല്‍.എ സ്ഥലത്തെത്തി നിര്‍മ്മാണം തടഞ്ഞതോടെയാണ് കളക്ടറും എം.എല്‍.എയും ഇടഞ്ഞത്.

വീടുനിര്‍മ്മാണം തടഞ്ഞതിനെതിരെ കളക്ടര്‍ പോലീസില്‍ പരാതി നല്‍കി. കവളപ്പാറയില്‍ ദുരന്തത്തിനരയായവര്‍ക്കാണ് വീടു നല്‍കേണ്ടതെന്നും താനറിയാതെയാണ് സ്ഥലമെടുത്തതെന്നുമായിരുന്നു എം.എല്‍.എയുടെ വാദം. കവളപ്പാറക്കാര്‍ക്ക് വീടു നല്‍കാതെ പണി തുടരാന്‍ അനുവദിക്കില്ലെന്നും വെല്ലുവിളിച്ചു. എന്നാല്‍ കവളപ്പാറക്കാറക്കാരോടാണ് ആദ്യമായി വീടിന്റെ കാര്യം പറഞ്ഞതെന്നും അവര്‍ക്ക് പോത്തുകല്‍ പഞ്ചായത്തില്‍ തന്നെ വീടുവേണമെന്ന ആവശ്യപ്പെട്ടതിനാലാണ് ചളിക്കല്‍ കോളനിക്കാര്‍ക്ക് വീടു നല്‍കുന്നതെന്നും കളക്ടര്‍ വിശദീകരിച്ചു. സ്ഥലം വാങ്ങാന്‍ പര്‍ച്ചേസ് കമ്മിറ്റി കൂടിയാണ് നിയമാനുസൃതം തീരുമാനമെടുത്തതെന്നും നിയമപ്രകാരം എം.എല്‍.എയെ അറിയിക്കേണ്ടെന്നും വിശദീകരിച്ച് കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു.

പ്രളയബാധിതര്‍ക്കായി സൗജന്യമായി ലഭിച്ച ഭൂമി സര്‍ക്കാരിനെക്കൊണ്ട് വിലക്കുവാങ്ങിക്കാന്‍ പി.വി അന്‍വര്‍ എം.എല്‍.എ നിര്‍ബന്ധിച്ചുവെന്നും സൗജന്യമായി കിട്ടിയ ഭൂമി വിലകൊടുത്ത് വാങ്ങാന്‍ കഴിയില്ലെന്ന് തുറന്നു പറഞ്ഞതായും കളക്ടര്‍ തുറന്നടിച്ചു. ഇതോടെ കളക്ടര്‍ എം.എല്‍.എ പോര് മൂര്‍ഛിക്കുകയായിരുന്നു. കളക്ടര്‍ അഹങ്കാരിയാണെന്ന് എം.എല്‍.എ പത്രസമ്മേളനം നടത്തിപ്പറഞ്ഞു. സ്ഥലമേറ്റെടുത്തതില്‍ അഴിമതി ആരോപിച്ച് വിജിലന്‍സിന് പരാതിയും നല്‍കി. കളക്ടര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ്‌കൊടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. തെറ്റായ കാര്യങ്ങളില്‍ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍ അതെ ഞാന്‍ അഹങ്കാരിയാണെന്ന് തന്റേടത്തോടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ തിരിച്ചടിക്കുകയായിരുന്നു കളക്ടര്‍.

വിവാദം കത്തുന്നതിനിടെ എം.എല്‍.എ തടഞ്ഞ വീടു പണി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടര്‍ ഇടപെട്ട് പുനരാരംഭിക്കുകയും ചെയ്തു. ഇനി തടയുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. എം.എല്‍.എ തടഞ്ഞ ആദിവാസികള്‍ക്കുള്ള വീടുപണി പൂര്‍ത്തീകരിച്ചശേഷമാണ് ജാഫര്‍ മാലിക് മലപ്പുറം കളക്ടര്‍ സ്ഥാനത്തുനിന്നും പടിയിറങ്ങിയത്.
പിന്നീട് കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ നേതൃത്വവും തുടര്‍ന്ന് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡിയുമായി അവിടെ നിന്നാണ് എറണാകുളം ജില്ലാ കളക്ടറായെത്തുന്നത്.

ആര്‍ക്കും എപ്പോഴും വിളിക്കാവുന്ന ജനകീയ കളക്ടറാണ് ജാഫര്‍ മാലിക്. മലപ്പുറത്താകുമമ്പോള്‍ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ ജീവനക്കാരുമായി വിലയിരുത്തുന്ന രീതിയാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കിയത്. ജോലി സമയം കഴിഞ്ഞാലും മണിക്കൂറുകള്‍ ജാഫര്‍ മാലിക് കളക്ടറേറ്റിലുണ്ടാകുമായിരുന്നു. ന്യായമായ സഹായം ആരു ചോദിച്ചാലും അതിനായി എപ്പോഴും സന്നദ്ധനായിരുന്നു. നിയമവിരുദ്ധമായത് ആരു പറഞ്ഞാലും നോ പറയാന്‍ മടികാട്ടിയിരുന്നുമില്ല.

പ്രളയത്തില്‍ പാലം ഒലിച്ചുപോയി വനത്തില്‍ ഒറ്റപ്പെട്ട നിലമ്പൂര്‍ മുണ്ടേരി ഉള്‍വനത്തിലെ നാലു കോളിനികളിലെ 150 തോളം ആദിവാസി കുടുംബങ്ങള്‍ക്കായി രണ്ടാഴ്ച കൊണ്ട് തൂക്കുപാലം പണിത് ജാഫര്‍ മാലിക്ക് വിസ്മയിപ്പിച്ചിരുന്നു. ആദിവാസികള്‍ പരാതിയുമായെത്തിയപ്പോള്‍ ചെറിയ വാഹനങ്ങള്‍ പോകുന്ന പാലം നിര്‍മ്മിക്കാന്‍ എട്ടുമാസമെങ്കിലും കാത്തിരിപ്പും മൂന്നു കോടി ചെലവുംവരുമെന്നു കണ്ടു. അതുവരെ ചങ്ങാടത്തില്‍ പുഴകടക്കല്‍ അപകടഭീതിയാണെന്നായി ആദിവാസികള്‍. അപ്പോഴാണ് തൂക്കപാലമെന്ന ആശയം കളക്ടറുടെ മനസിലുദിച്ചത്. രണ്ടാഴ്ചക്കകം പാലം പൂര്‍ത്തിയാക്കുമെന്ന് ആദിവാസികള്‍ക്ക് ഉറപ്പും നല്‍കി. കളക്‌റേറ്റിലെ സഹപ്രവര്‍ത്തകരുമായി സംസാരിച്ചു. സഹായിക്കാന്‍ എല്ലാവരും സന്നദ്ധരായി. അന്നുതന്നെ ഫേസ്ബുക്കില്‍ കളക്ടര്‍ ഹാങിങ് ബ്രിഡ്ജ് ചാലഞ്ച് ഇട്ടു. ആദ്യ ദിനം തന്നെ കളക്ടറേറ്റ് ജീവനക്കാര്‍ ഒരു ലക്ഷം രൂപ സമാഹരിച്ചു. കളക്ടറും ജീവനക്കാരും കൈകോര്‍ത്ത് അഞ്ചുലക്ഷത്തോളം രൂപ ചെലവിട്ട് രണ്ടാഴ്ചക്കകം പാലം പണി പൂര്‍ത്തിയാക്കി. പാലം പണിക്ക് ശ്രമദാനമായി കളക്ടറും ജീവനക്കാരും മൂന്നു ദിവസം പങ്കാളികളുമായി.

സര്‍ക്കാരിന്റെ സഹായത്തിനായി കാത്തുനില്‍ക്കാതെ കളക്ടറും റവന്യൂ ജീവനക്കാരും പണിത ഈ തൂക്കുപാലമാണ് മുണ്ടേരിയിലെഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപൊട്ടി, കുമ്പളപ്പാറ കോളനികളിലെ 150തോളം ആദിവാസി കുടുംബങ്ങള്‍ക്ക് പുഴകടക്കാനുള്ള ആശ്രയമായത്. ഇവര്‍ക്ക് ചെറിയ വാഹനങ്ങള്‍പോകാനുള്ള റോഡ് പാലത്തിനുള്ള പദ്ധതിയും സമര്‍പ്പിച്ചാണ് കളക്ടര്‍ മലപ്പുറത്തോട് വിടപറഞ്ഞത്. ത്. മുണ്ടേരി ഉള്‍വനത്തിലെ കോളനികളിലേക്കുള്ള റോഡ്പാലം ഇതുവരെയും യാഥാര്‍ത്ഥ്യമായിട്ടില്ല.

ജാഫര്‍ മാലിക് പെരിന്തല്‍മണ്ണ സബ് കളക്ടറായിരിക്കെയാണ് പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയില്‍ കെട്ടിയ തടയണപൊളിക്കണമെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയ ജാഫര്‍ മാലിക്കിനെ ആദിവാസികളെ ഇറക്കി തടഞ്ഞ് തടയണ പൊളിക്കാന്‍ പാടില്ലെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് തടയണപൊളിക്കാന്‍ ജാഫര്‍മാലിക് റിപ്പോര്‍ട്ട് നല്‍കിയത്. അന്നത്തെ കളക്ടര്‍ അമിത് മീണ തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടു. കളക്ടറുടെ ഉത്തരവിനെതിരെയുള്ള സ്‌റ്റേ റദ്ദാക്കിയ ഹൈക്കോടതി തടയണപൊളിക്കാന്‍ ഉത്തരവിട്ടപ്പോള്‍ മലപ്പുറം കളക്ടറായെത്തിയ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം തന്നെയാണ് തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിട്ടതും. 32 വയസുള്ള രാജസ്ഥാന്‍ സ്വദേശിയായ ജാഫര്‍മാലിക്ക് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഭാര്യ ഫര്‍സാന പര്‍വീണ്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

Top