ഓസീസിന്റെ നാല് വിക്കറ്റും വീഴ്ത്തി ജഡേജ; ഒപ്പം റെക്കോര്‍ഡുമായി ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 109 റണ്‍സിന് പുറത്തായ ഇന്ത്യക്ക് ആദ്യ ദിനം നേരിയ പ്രതീക്ഷയെങ്കിലും സമ്മാനിച്ചത് രവീന്ദ്ര ജഡേജയുടെ ബൗളിംഗാണ്. ഓസീസ് നിരയില്‍ വീണ നാലു വിക്കറ്റും സ്വന്തമാക്കിയ ജഡേജ അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനെ പുറത്താക്കിയതോടെ ജഡേജ രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നാഴികക്കല്ല് പിന്നിട്ടു. മൂന്ന് ഫോര്‍മാറ്റിലുമായി 5000 ലേറെ റണ്‍സും നേടിയ ജഡേജ രാജ്യാന്തര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിച്ച താരങ്ങളുടെ എലൈറ്റ് ലിസ്റ്റിലും ഇടം നേടി.

ഇന്ത്യന്‍ താരങ്ങളില്‍ കപില്‍ ദേവ് മാത്രമാണ് ജഡേജക്ക് മുമ്പ് രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റും 5000 റണ്‍സും നേടിയിട്ടുള്ള ഒരേയൊരു കളിക്കാരന്‍. ടെസ്റ്റിലും ഏകദിനത്തിലുമായി ഇന്ത്യക്കായി കളിച്ച 356 മത്സരങ്ങളില്‍ നിന്ന് 687 വിക്കറ്റും 9031 റണ്‍സുമാണ് കപിലിന്റെ പേരിലുള്ളത്. ഇന്ത്യന്‍ കുപ്പായത്തില്‍ 298-മത്തെ മത്സരത്തിലാണ് 34കാരനായ ജഡേജ അപൂര്‍വ ഡബിളിന് ഉടമയായത്.

ജഡേജക്കും കപിലിനും പുറമെ വസീം അക്രം, ജാക്വസ് കാലിസ്, ഇമ്രാന്‍ ഖാന്‍, ഷാക്കിബ് അല്‍ഹസന്‍, ഷാഹിദ് അഫ്രീദി, ഡാനിയേല്‍ വെറ്റോറി, ചാമിന്ദ വാസ്, ഷോണ്‍ പൊള്ളോക്ക് എന്നിവരാണ് രാജ്യാന്തര ക്രിക്കറ്റില്‍ 500 വിക്കറ്റും 5000 റണ്‍സും തികച്ച മറ്റ് താരങ്ങള്‍. ഇന്‍ഡോര്‍ ടെസ്റ്റില്‍ ട്രാവിസ് ഹെഡിന്റെ വിക്കറ്റിന് പുറമെ മാര്‍നസ് ലാബുഷെയ്ന്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത് എന്നിവരെ കൂടി ജഡേജ പുറത്താക്കിയിരുന്നു. ആദ്യ ദിനം ഓസീസ് നിരയില്‍ വീണ നാലു വിക്കറ്റും ജഡേജയാണ് വീഴ്ത്തിയത്.

ഇന്‍ഡോര്‍ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ക്കും മുമ്പെ അഞ്ചാമനായി ക്രീസിലറങ്ങിയ ജഡേജക്ക് പക്ഷെ ബാറ്റിംഗില്‍ തിളങ്ങാനായില്ല. ഒമ്പത് പന്തില്‍ നാലു റണ്‍സെടുത്ത് ജഡേജ പുറത്തായി.

Top