ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഭാര്യ റിവാബയെ അഭിനന്ദിച്ച് ജഡേജ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപി തകര്‍പ്പന്‍ വിജയവുമായി ഭരണം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും സന്തോഷത്തിലാണ്. ജഡേജയുടെ ഭാര്യയും നോര്‍ത്ത് ജാംനഗറിലെ ബിജെപി സ്ഥാനാര്‍ഥിയുമായ റിവാബ കന്നിയങ്കം ജയിച്ചിരുന്നു. 57 ശതമാനം വോട്ടുനേടിയാണ് റിവാബ നോര്‍ത്ത് ജാംനഗറില്‍ നിന്ന് റിവാബ ജയിച്ചത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായ കര്‍ഷഭായിക്കെതിരെ 53000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിവാബ ജയിച്ചത്.

വിജയത്തില്‍ ഭാര്യയെ അഭിനന്ദിച്ച ജഡേജ, ഹലോ എംഎല്‍എ, നിങ്ങള്‍ ഈ വിജയം അര്‍ഹിക്കുന്നു എന്ന് ട്വീറ്റ് ചെയ്തു. ഗുജറാത്ത് എംഎല്‍എ എന്നെഴുതിയ ചെറിയ പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന റിവാബയുടെ ചിത്രത്തിനൊപ്പമാണ് ഗുജറാത്തിയിലുള്ള ജഡേജയുടെ ട്വീറ്റ്.

റിവാബയുടെ ജയം ജാംനഗറിലെ ജനങ്ങളുടെ ജയമാണെന്നും ജാംനഗറിലെ എല്ലാ ജനങ്ങള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദിപറയുന്നുവെന്നും ജാംനഗറില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ റിവാബക്കാവുമെന്നും ജഡേജയുടെ ട്വീറ്റില്‍ പറയുന്നു.

ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ് ടി20 ലോകകപ്പ് ടീമില്‍ നിന്നും ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ ജഡേജ തെരഞ്ഞെടുപ്പ് സമയത്ത് ഭാര്യക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റിവാബയും ജഡേജയും സന്ദര്‍ശിച്ചിരുന്നു. ഡിസംബര്‍ ഒന്നിന് വോട്ട് രേഖപ്പടുത്തിയശേഷം എല്ലാവരും വോട്ട് ചെയ്യണമെന്നും ജഡേജ ആഹ്വാനം ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാവായിരുന്ന ഹരി സിംഗ് സോളങ്കിയുടെ ബന്ധുവായ റിവാബ 2019ലാണ് ബിജെപിയില്‍ ചേര്‍ന്നത്. രവീന്ദ്ര ജഡേജയുടെ കുടുംബവും പാരമ്പ്യമായി കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരാണ്. ജഡേജയുടെ സഹോദരി നയനബ ജഡേജ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയും നേരത്തെ വാര്‍ത്തയായിരുന്നു.

Top