തല്ലുമാലയിൽ ജാഡയിട്ട് അഭിനയിക്കാൻ ശരിക്ക് കഷ്ടപ്പെട്ടു; കല്ല്യാണി പ്രിയദർശൻ

താനുമായി തല്ലുമാലയിലെ കഥാപാത്രമായ ബീപാത്തുവിന് യാതൊരു ബന്ധവുമില്ലെന്ന് നടി കല്ല്യാണി പ്രിയദർശൻ. എപ്പോഴും ജാഡയിട്ട് നടക്കുന്നയാളാണ് സിനിമയിലെ ബീപാത്തു. ക്ലബ് എഫ്.എമ്മിന്റെ ഒരു പരിപാടിയിലായിരുന്നു കല്യാണിയുടെ പ്രതികരണം.

യഥാർത്ഥ ജീവിതത്തിൽ ജാഡയുള്ള ഒരാളല്ല തന്നെന്ന് കല്യാണി പറഞ്ഞു. സെറ്റിൽ ആദ്യത്തെ ദിവസങ്ങളിലൊക്കെ ജാഡയിടാൻ ശരിക്ക് കഷ്ടപ്പെട്ടു. ഇനിയും ജാഡയിടൂ എന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ ഇങ്ങോട്ടുവന്ന് പറഞ്ഞു. ഇതിൽക്കൂടുതൽ ജാഡ എന്നെക്കൊണ്ട് പറ്റില്ലെന്ന അവസ്ഥയിലായിപ്പോയി. നടിയാവാതെ ഒരു വ്‌ളോഗർ ആയിരുന്നെങ്കിൽ ചാനലിന് കോഫി വിത്ത് കല്ല്യാണി എന്ന് പേരിട്ടേനെയെന്നും കല്യാണി പറഞ്ഞു.

എന്റെ എല്ലാ മൂഡിനും പറ്റിയ ചിത്രങ്ങൾ അച്ഛൻ ചെയ്തിട്ടുണ്ട്. തേന്മാവിൻ കൊമ്പത്താണ് ഏറ്റവും കൂടുതൽ കണ്ടിരിക്കുന്നത്. അതിലെ കാർത്തുമ്പിയാണ് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം. വീട്ടിൽ അനിയനുമായാണ് നന്നായി തല്ലുകൂടാറുള്ളത്. ടി.വി റിമോട്ടിനുവേണ്ടിയാണ്. ചെറുപ്പംമുതലേ തുടങ്ങിയ അടിയാണ്.

സിനിമയിൽ ഏറ്റവും അടുപ്പമുള്ളവർ പ്രണവും കീർത്തിയുമാണ്. പക്ഷേ എന്തിനേക്കുറിച്ചെങ്കിലും ആശങ്കപ്പെടുകയാണെങ്കിൽ ആദ്യംവിളിക്കുന്നത് ദുൽഖറിനേയായിരിക്കുമെന്നും കല്യാണി പറഞ്ഞു. ടോവിനോ തോമസിനേയും കല്യാണിയേയും പ്രധാനകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല ഈ മാസം 12-നാണ് റിലീസ് ചെയ്യുന്നത്. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിതരണം സെൻട്രൽ പിക്ചേർസ്‌.

Top