കള്ളപ്പണം വെളുപ്പിക്കൽ: ജാക്വലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്തു

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കേസിൽ മൊഴി രേഖപ്പെടുത്താൻ സമൻസ് ലഭിച്ചതിനെ തുടർന്നാണ് ജാക്വിലിൻ ഇഡി ആസ്ഥാനത്ത് ഹാജരായത്. നേരത്തെ മൂന്ന് തവണ ഏജൻസി നടിയെ ചോദ്യം ചെയ്തിട്ടുണ്ട്. നടിയുടെ 7.27 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടുകയും ചെയ്തു.

200 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് ചോദ്യം ചെയ്യൽ. സുകേഷ് ചന്ദ്രശേഖർ എന്നയാളാണ് കേസിലെ പ്രധാന പ്രതി. ഫോർട്ടിസ് ഹെൽത്ത് കെയർ സ്ഥാപനത്തിലെ പ്രൊമോട്ടറായ മോഹൻ സിംഗിനെ ജയലിൽ നിന്ന് പുറത്തിറക്കാമെന്ന് പറഞ്ഞ് ഭാര്യ അതിഥി സിംഗിന്റെ പക്കൽ നിന്ന് 215 കോടി തട്ടിയ കേസിലാണ് സുകേഷിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യുന്നത്. ചന്ദ്രശേഖറിന്റെ ചെന്നൈയിലെ ബംഗ്ലാവ്, 26 കാറുകൾ, 45 കോടി രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു.

സുകേഷ് ചന്ദ്രശേഖറുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. തട്ടിയെടുത്ത പണത്തിൽ നിന്നും തനിക്ക് കാർ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങൾ സുകേഷ് വാങ്ങി നൽകിയെന്ന് ജാക്വിലിൻ ഇഡിയോട് വ്യക്തമാക്കിയിരുന്നു. ജ്വാക്വിലിൻ ഫെർണാണ്ടസിനെ കൂടാതെ നോറ ഫത്തേഹി തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളുടെ പേര് ചേർത്താണ് കേന്ദ്ര ഏജൻസി ചാർജ് ഷീറ്റ് തയ്യാറാക്കിയിരിക്കുന്നത്.

Top