ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കണം ; സംസ്ഥാന സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്

തിരുവനന്തപുരം: ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനുമാണ് കത്തുനല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.

അതിനിടെ, ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷമാവും തുടര്‍നടപടി. ഇതിനായി അഡ്വക്കേറ്റ് ജനറലിനെയും നിയമ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ മൂന്നുവട്ടം സസ്പെന്‍ഡ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഇന്നലെയാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.

കേന്ദ്രസര്‍വീസിലെ ഉദ്യോഗസ്ഥനെ മതിയായ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാതെ ഇത്രയും നാള്‍ സസ്‌പെന്‍ഡ് ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നുമാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

അഴിമതിക്കെതിരെ ശബ്ദിച്ചതിനാണ് തന്നെ സര്‍വീസില്‍ നിന്നും പുറത്താക്കിയതെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് ട്രൈബ്യൂണലിന് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് പുസ്തകമെഴുതിയതിന്റെ പേരിലും, അഴിമതി കണ്ടെത്തിയതിലുമടക്കം സസ്പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.

Top