jacob-thomas-DGp-jiji-thomson-oommen chandy-

ജേക്കബ് തോമസിനെ പിരിച്ച് വിടാനാണ് ശുപാര്‍ശ ചെയ്തതെന്ന് അഹങ്കാരത്തോടെ വീമ്പിളക്കുന്നവര്‍ മലര്‍ന്ന് കിടന്ന് തുപ്പരുത്.

സ്വന്തം വസ്ത്രത്തില്‍ പിടിച്ച അഴുക്ക് കഴുകി കളഞ്ഞിട്ട് വേണം മറ്റുള്ളവരില്‍ ‘കുറ്റം’ കണ്ടെത്തേണ്ടത്.

സംസ്ഥാനത്തെ പോലീസ് സേനയിലെ രണ്ടാമനായ ജേക്കബ് തോമസിനെ അപ്രധാന തസ്തികയിലൊതുക്കിയിട്ടും കലിയൊടുങ്ങാതെ സര്‍വ്വീസില്‍ നിന്ന് തന്നെ പിരിച്ചുവിടണമെന്ന് ആഗ്രഹിക്കുന്നത് ദുഷ്ടലാക്കാണ്.

മുഖം നോക്കാതെ നീതിക്കുവേണ്ടി നിലനിന്നു എന്നതുകൊണ്ട് മാത്രമാണ് ഭരണകൂടം ജേക്കബ് തോമസിനെ വേട്ടയാടുന്നത്. അദ്ദേഹം വിജിലന്‍സ് അഡീഷണല്‍ ഡയറക്ടറായിരിക്കുമ്പോഴും ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കുമ്പോഴും ചെയ്ത കാര്യങ്ങള്‍ പൊതുസമൂഹത്തിനറിയാം. അത് വീണ്ടും വിശദീകരിക്കേണ്ട കാര്യം തന്നെയില്ല.

ക്രിമിനല്‍ പ്രവര്‍ത്തി നടത്തിയ ഉദ്യോഗസ്ഥരെ ചിറകിനടിയില്‍ സംരക്ഷിച്ചിട്ട് സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കുനേരെ വന്നാല്‍ അത് സാംസ്‌കാരിക കേരളം വകവച്ച് തരില്ല.

ചീഫ് സെക്രട്ടറി സ്ഥാനത്ത് കടിച്ച് തൂങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന സ്ഥാനാരോഹണത്തിന് പിന്നില്‍. ഇത് പ്രകടമായ അധികാരമോഹമാണ്.

ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തില്‍ കാവല്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഉപദേഷ്ടാവ്? പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ തസ്തിക തന്നെയുണ്ടാവുമെന്ന് എന്താണ് ഉറപ്പ് ?

കോടികളുടെ കടക്കെണിയില്‍പ്പെട്ട് ഉഴലുന്ന സംസ്ഥാനത്തിന്റെ ഖജനാവിന് വീണ്ടും ബാധ്യതയുണ്ടാക്കാന്‍ മാത്രമേ ഈ സ്ഥാനാരോഹണം വഴിവെക്കു.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയാണ് ഈ സ്ഥാനലബ്ധി എന്ന ആരോപണത്തിന്റെ പ്രസക്തിയും ഇവിടെയാണ്.

ഇനി മുഖ്യമന്ത്രിയോടായി ഒരു കാര്യം… സോളാര്‍ ‘ചൂടില്‍’ പൊള്ളിയ കാര്യം താങ്കള്‍ മറക്കരുത്. താങ്കള്‍ അറിഞ്ഞിട്ടായാലും അറിയാതെ ആയാലും സോളാര്‍ നായിക മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും ഉണ്ടാക്കിയ ബന്ധം ടെലിഫോണ്‍ രേഖകളില്‍ നിന്നും, മൊഴികളില്‍ നിന്നും വ്യക്തമാണ്. ജോപ്പനായാലും ജിക്കുമോനായാലും സലിം രാജായാലും ആ പാതയുടെ തുടര്‍ച്ചയില്‍ മറ്റൊരാള്‍ ഇനിയെങ്കിലും വരാതെ നോക്കുന്നതായിരിക്കും താങ്കള്‍ക്ക് നല്ലത്.

എയ്‌ഞ്ചെല്‍ എന്ന യുവതി സോളാര്‍ നായികയുടെ പിന്‍ഗാമിയായി ഉദയം ചെയ്തുകഴിഞ്ഞുവെന്ന യാഥാര്‍ത്ഥ്യം സംസ്ഥാനത്തെ ഐ.എ.എസ് – ഐ.പി.എസ് ഓഫീസര്‍മാരെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രി അറിയാതെ തരമില്ലല്ലോ.

ആരാണ് ഈ യുവതി? ഇവര്‍ ആരെയാണ് ബ്ലാക്ക് മെയില്‍ ചെയ്തത്? എത്ര കോടി കൊടുത്ത് ഒതുക്കി തീര്‍ത്തു? ആരില്‍ നിന്നൊക്കെയാണ് പണപ്പിരിവ് നടത്തിയത്? അതും എന്ത് കാര്യം പറഞ്ഞ്? എന്തിനുവേണ്ടി? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇപ്പോഴേ തേടുന്നത് മറ്റൊരു ദുരന്തം തടയുന്നതിന് ഒരു പക്ഷേ സഹായകരമായേക്കും.

അതല്ലെങ്കില്‍ ഭരണമാറ്റമുണ്ടായാല്‍ പുതിയ സര്‍ക്കാര്‍ ഇതിന്റെ ഉത്തരം അങ്ങേയ്ക്ക് കണ്ടെത്തി തരും. ഇപ്പോള്‍ രേഖാമൂലം ഡി.ജി.പി ക്ക് ലഭിച്ച പരാതിയില്‍ നിന്ന് തന്നെ.

അത്തരമൊരു സാഹചര്യത്തില്‍ ഇപ്പോള്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാന്‍ പലരും ആഗ്രഹിക്കുന്ന ജേക്കബ് തോമസ് പോലീസ് തലപ്പത്ത് ഉണ്ടാവുകയയാണെങ്കിലുള്ള അവസ്ഥ ഒന്നു ആലോചിക്കുന്നത് നല്ലതാണ്.

മോശം പ്രതിച്ഛായ ഉള്ളവര്‍ തന്നെ എപ്പോഴും കൂടെ വേണമെന്ന് താങ്കള്‍ക്കെന്താണ് ഇത്ര നിര്‍ബന്ധം?

Team Expresskerala

Top