16ാം വയസില്‍ ജാക്ക്‌പോട്ട് ജേതാവ്, ഇന്ന് പാപ്പരായി ജീവിക്കുന്നു

തിനാറാം വയസില്‍ പത്തൊമ്പത് കോടിയുടെ ലോട്ടറി നേടിയ പെണ്‍കുട്ടിയുടെ ഇന്നത്തെ ജീവിതം ആരെയും അമ്പരപ്പിക്കും. 16ാം വയസില്‍ 1.9 ദശലക്ഷം യൂറോ(ഏകദേശം 19 കോടി രൂപ)യുടെ ലോട്ടറി നേടുമ്പോള്‍ ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ജാക്ക് പോട്ടായിരുന്നു കാലി റോജേഴ്സ്. എന്നാല്‍ പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ സഹായത്തിലാണ് കാലിയുടെ ജീവിതം. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിന് വിലക്ക് ലഭിച്ചതോടെയാണ് കാലി റോജേഴ്സ് വീണ്ടും വാര്‍ത്തയിലെത്തുന്നത്.

ലോട്ടറിയായി ലഭിച്ച പണത്തില്‍ അല്‍പം പോലും കയ്യില്‍ ബാക്കിയില്ലാത്ത കാലിയുടെ ഇന്നത്തെ ജീവിതം സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളെ ആശ്രയിച്ചാണ്. ലോട്ടറി ലഭിച്ചതിന് പിന്നാലെ കിട്ടിയ കുറച്ച് സുഹൃത്തുക്കളും ആഡംബര ജീവിതവും പാഴ്ച്ചെലവുകളുമാണ് നാല് കുട്ടികളുടെ അമ്മയായ കാലിയെ ഈ അവസ്ഥയിലെത്തിച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

വര്‍ക്കിംഗ്ടണ്‍ മജിസ്ട്രേറ്റ് കോടതി 22 മാസത്തേക്ക് വാഹനം ഓടിക്കുന്നതില്‍ നിന്നാണ് കാലിയെ വിലക്കിയിരിക്കുന്നത്.ആക്സിഡന്‍റ് ഉണ്ടായ ശേഷം വാഹനം നിര്‍ത്താതെ പോയെന്നാണ് കാലിയുടെ പേരിലുള്ള കുറ്റം. 2003ലാണ് കാലി റോജേഴ്സിന് ജാക്ക് പോട്ട് അടിക്കുന്നത്. ലോട്ടറി അടിച്ചതോടെ ജോലി ഉപേക്ഷിച്ചു. ശരീരത്തില്‍ ടാറ്റൂ കുത്തുന്നതിനും അവധി ആഘോഷങ്ങള്‍ക്കുമായി വന്‍തുക ചെലവിട്ടു.ഡിസ്നിലാന്‍ഡിലും പാരീസിലും മെക്സിക്കോയിലുമായി അവധിയാഘോഷം നിരവധി സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് പിന്നാലെ പെട്ടന്നുണ്ടായ സുഹൃത്തുക്കള്‍ക്കായി ചെലവുകള്‍ വന്നതോടെ വളരെ വേഗമാണ് കാലിയുടെ ബാങ്ക് അക്കൗണ്ട് കാലിയായത്.

സര്‍ക്കാരിന്‍റെ യൂണിവേഴ്സല്‍ ക്രെഡിറ്റിന്‍റെ സഹായത്താലാണ് കാലിയുടേയും മക്കളുടേയും ജീവിതം ഇന്ന് മുന്നോട്ട് പോകുന്നത്. പക്വതയില്ലാത്ത പ്രായത്തിലെ ജാക്ക് പോട്ടും സുഹൃത്തുക്കളെ തിരിച്ചറിയുന്നതിലെ തെറ്റുമാണ് തന്‍റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് കാലി റോജേഴ്സ് പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്.

Top