ലോകബാങ്കിന്റെ തലപ്പത്തേക്ക് നിക്കി ഹാലെയും ഇവാന്‍കയും ?

വാഷിങ്ടണ്‍: ഐക്യരാഷ്ട്രസംഘടനയിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കി ഹാലെ, യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക എന്നിവരില്‍ ഒരാളെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് അമേരിക്ക നോമിനേറ്റ് ചെയ്യുമെന്ന് സൂചന. ജിം യോങ് കിം രാജി വെച്ച ഒഴിവിലേക്കാണ് ഇവരെ നിര്‍ദ്ദേശിക്കുക.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള യുഎസിെന്റ നോമിനിയെ തെരഞ്ഞെടുക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും യു.എസ് വ്യക്തമാക്കി. ഡോണാള്‍ഡ് ട്രംപുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ലോകബാങ്ക് പ്രസിഡന്റ് ജിം യോങ് കിം സ്ഥാനമൊഴിഞ്ഞത്. കാലാവധി തീരാന്‍ മൂന്നുവര്‍ഷം കൂടി അവശേഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ജിം യോങ് കിമ്മിന്റെ രാജി. കാലാവസ്ഥ വ്യതിയാനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുളള അഭിപ്രായഭിന്നതയാണ് രാജിക്കുളള മുഖ്യകാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി ഒന്നോടെ താന്‍ രാജി വയ്ക്കുമെന്ന് കാണിച്ച് ലോകബാങ്ക് ജീവനക്കാര്‍ക്ക് ജിം യോങ് കിം ഇമെയില്‍ സന്ദേശം നല്‍കി. വികസ്വര രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുമെന്നും അദ്ദേഹം നല്‍കിയ കത്തില്‍ പറയുന്നു.

കഴിഞ്ഞ മാസം കാലാവസ്ഥ വൃതിയാനം തടയുന്നതിന് 20000 കോടി ഡോളര്‍ ചെലവിടുമെന്ന് ലോകബാങ്ക് പ്രഖ്യാപിച്ചിരുന്നു. നിലവിലുളള നിക്ഷേപം ഇരട്ടിയാക്കാനായിരുന്നു തീരുമാനം. ഇതിന് പിന്നാലെയാണ് കാലാവസ്ഥ വ്യതിയാനത്തില്‍ ട്രംപിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ജിം യോങ് കിമ്മിന്റെ രാജിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Top