സഹതാരത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത് കാണുമ്പോള്‍ വേദനാജനകമാണ്; തൃഷയ്ക്ക് പിന്തുണയുമായി മന്‍സൂര്‍ അലി ഖാന്‍

സിനിമാ താരം തൃഷയ്‌ക്കെതിരെ എഐഎഡിഎംകെ നേതാവ് എ വി രാജു നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എ വി രാജുവിനെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളും ഉയരുകയാണ്. തൃഷയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ തൃഷയെ പിന്തുണച്ചെത്തിയിരിക്കുകയാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍.

ഒരു സഹതാരത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നത് കാണുമ്പോള്‍ അത് ഏറെ വേദനാജനകമാണ്. ഇത്തരം അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങള്‍ മ്ലേച്ഛമാണെന്നും സമൂഹത്തെ ബാധിക്കുമെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. പരാമര്‍ശം നടത്തിയ രാഷ്ട്രീയ നേതാവിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

മുമ്പ് തൃഷയ്‌ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് മന്‍സൂര്‍ അലി ഖാന് നേരെ സമൂഹ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘ലിയോ’യില്‍ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടില്ലെന്നും തൃഷ പ്രതികരിച്ചിരുന്നു. പിന്നാലെ തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ മാനനഷ്ട ഹര്‍ജി നല്‍കുകയും ഹര്‍ജി മദ്രാസ് ഹൈക്കോടതി തളളുകയും ചെയ്തിരുന്നു.

അതേസമയം എ വി രാജുവിന്റെ പരാമര്‍ശത്തിനെതിരെ നിരവധി സിനിമാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ഉരുക്കു വനിത ജയലളിതയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ നിന്നുള്ള ഒരാളില്‍ നിന്നാണ് ഇത് സംഭവിച്ചതെന്ന് എനിക്ക് വേദനയുണ്ട്’,എന്നായിരുന്നു നടന്‍ കസ്തൂരി ശങ്കര്‍ പറഞ്ഞത്. ‘ഇത് 2024 ആണ്, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കാറുണ്ട്, എന്നാല്‍ ഒരു ബന്ധമില്ലാത്ത ഒരു വ്യക്തിയെ വ്യക്തിപരമായി ചെളിവാരിയെറിയുന്നതിലേക്ക് വലിച്ചിടരുത്’എന്നായിരുന്നു നിര്‍മ്മാതാവായ അദിതി രവീന്ദ്രനാഥിന്റെ കമന്റ്.

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുത്. അത്തരത്തിലുള്ള പ്രവണത കൂടിവരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെ പ്രസ്താവനയില്‍ പറഞ്ഞത്.

Top