ഐപിഎലിൽ സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാക്കിയതിൽ യോജിപ്പില്ലെന്ന് ഗൗതം ഗംഭീർ. സഞ്ജു സാംസണിന് നായകസ്ഥാനം നൽകിയത് വളരെ നേരത്തെയായിപ്പോയെന്നും താനായിരുന്നെങ്കിൽ ജോസ് ബട്ട‍്‍ലറിനെ ക്യാപ്റ്റനാക്കുമായിരുന്നുവെന്നുമാണ് ഗംഭീർ സ്റ്റാർ സ്പോർട്സിനോട് അഭിപ്രയപെട്ടത്. “സഞ്ജു ഇന്ത്യക്ക് വേണ്ടി കളിച്ച് തുടങ്ങുന്നേയുള്ളൂ. ക്യാപ്റ്റൻസി ദേശീയ ടീമിലെ സ്ഥാനത്തിന് വേണ്ടിയുള്ള സമ്മർദ്ദം കൂട്ടുകയേയുള്ളൂ, ” ഗംഭീർ പറഞ്ഞു.
രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നേരത്തെ തന്നെ ക്യാപ്റ്റനാക്കിയത് വിജയിച്ചിരുന്നു. അത് പോലെ സഞ്ജുവിൻെറ കാര്യത്തിൽ സംഭവിക്കുമോയെന്ന് അറിയില്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ബട്ട‍്‍ലറിന് ഈ വർഷം ക്യാപ്റ്റൻസി നൽകി അടുത്ത വർഷം സഞ്ജുവിനെ ക്യാപ്റ്റനാക്കാമായിരുന്നുവെന്നും ഗംഭീർ വ്യക്തമാക്കി. 2018ൽ അജിങ്ക്യ രഹാനെയായിരുന്നു രാജസ്ഥാനെ നയിച്ചിരുന്നത്.
സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് രാജസ്ഥാൻ സഞ്ജുവിനെ നായകനാക്കിയത്. ഐപിഎൽ 2021 ലേലത്തിന് മുന്നോടിയായാണ് രാജസ്ഥാൻ റോയൽസ് സ്റ്റീവ് സ്മിത്തിനെ റിലീസ് ചെയ്തത്. വൻതുകയ്ക്ക് സ്വന്തമാക്കിയ സ്മിത്തിനെ ഒഴിവാക്കി പകരം പുതിയ താരങ്ങളെ ടീമിലെത്തിക്കാനാണ് ടീമിൻെറ ശ്രമം. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും സ്മിത്ത് പരാജയമായിരുന്നു. ഇതോടെയാണ് ഒഴിവാക്കാൻ തീരുമാനിച്ചത്.