italyan marine submit petition on suprem court

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലിയാനോ ലത്തോറയ്ക്ക് ഇറ്റലിയില്‍ തുടരാമെന്ന് സുപ്രീം കോടതി. കേസിന്റെ വിചാരണ നടത്താന്‍ ഏത് രാജ്യത്തിനാണ് അധികാരമെന്ന് അന്താരാഷ്ട്ര കോടതി തീരുമാനിക്കുന്നത് വരെയാണ് ഇറ്റലിയില്‍ തുടരാനുള്ള അനുമതി.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയ്ക്കായി നാട്ടിലേക്കുപോകാന്‍ മാസിമിലിയാനോ ലെത്തോറെയ്ക്ക് കഴിഞ്ഞവര്‍ഷം കോടതി അനുമതി നല്‍കിയിരുന്നു. സെപ്തംബര്‍ 30 വരെയാണ് ഇറ്റലിയില്‍ കഴിയാനായിരുന്നു അനുമതി.

കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്തോറെ ജിറോണിന് ഇറ്റലിയിലേക്കു മടങ്ങാന്‍ സുപ്രീം കോടതി നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു.

അന്താരാഷ്ട്ര മധ്യസ്ഥ കോടതിയുടെ പരിഗണനയിലുള്ള കേസ് തീര്‍പ്പാകുംവരെ ജിറോണിന് ഇറ്റലിയില്‍ കഴിയാം. ഇന്ത്യ വിട്ടാലും സുപ്രീം കോടതി നിര്‍ദേശങ്ങള്‍ പാലിക്കാനും എല്ലാ മാസവും കോടതി നിര്‍ദ്ദേശിക്കുന്ന ഇറ്റലിയിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും ജിറോണിനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

ഇതേ വ്യവസ്ഥകള്‍ പ്രകാരം ലത്തോറയെ ഇറ്റലിയില്‍ കഴിയാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

2012 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികലാണ് കൊല്ലപ്പെട്ടത്.

Top