ലോകകപ്പ് യോഗ്യത: നിർണായക മത്സരത്തിൽ സമനില വഴങ്ങി ഇറ്റലിയും സ്വിറ്റ്സർലാന്റും

ലോകകപ്പ് യോഗ്യതയിൽ ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ സമനില വഴങ്ങി ഇറ്റലിയും സ്വിറ്റ് സർലാന്റും. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചാണ് സമനില വഴങ്ങിയത്. ഇതോടെ ഗ്രൂപ്പിൽ ഇരു ടീമുകൾക്കും ഒരേ പോയിന്റുകൾ ആണ്, എങ്കിലും ഗോൾ വ്യത്യാസത്തിൽ ഇറ്റലി ആണ് മുന്നിൽ.

പന്ത് കൈവശം വക്കുന്നതിൽ ഇറ്റലി മുൻതൂക്കം കാണിച്ചു എങ്കിലും ഇറ്റലിക്ക് ഒപ്പം തന്നെ ഉണ്ടായിരുന്നു സ്വിറ്റ് സർലാന്റ് ഈ മത്സരത്തിൽ. 11 മത്തെ മിനിറ്റിൽ ഒകഫോറിന്റെ പാസിൽ നിന്നു ബോക്സിന് പുറത്തുള്ള  ഉഗ്രൻ അടിയിലൂടെ വലത് ബാക്ക് സിൽവാൻ വിഡ്മറിലൂടെ സ്വിസ് ആണ് മത്സരത്തിൽ മുന്നിലെത്തിയത്.

എന്നാൽ 36 മത്തെ മിനിറ്റിൽ ഇൻസിഗിനിയുടെ ബുദ്ധിപൂർവ്വമായ ഒരു ഫ്രീക്കിക്കിൽ നിന്നു ഹെഡറിലൂടെ ലോറൻസോ ഇറ്റലിക്ക് ആയി സമനില ഗോൾ നേടി. തുടർന്ന് വിജയഗോളിനായി ഇരു ടീമുകളും പരിശ്രമിച്ചു. 89 മത്തെ മിനിറ്റിൽ മത്സരം തീരാൻ മിനിറ്റുകൾ ഉള്ളപ്പോൾ ബെറാർഡിയെ ബോക്‌സിൽ വീഴ്ത്തിയ ഗാർസിയ പെനാൽട്ടി വഴങ്ങി.

വാറിലൂടെ ആണ് ഇറ്റലിയുടെ പെനാൽട്ടി അനുവദിക്കപ്പെട്ടത്. എന്നാൽ പെനാൽട്ടി എടുത്ത ജോർജീന്യോ അത് പോസ്റ്റിനു മുകളിലൂടെ പറത്തിയതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ഇതോടെ നേരിട്ടുള്ള ലോകകപ്പ് യോഗ്യതക്ക് അടുത്ത മത്സരം ഇരു ടീമുകൾക്കും നിർണായകമായി. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ വടക്കൻ അയർലൻഡ് ലിത്വാനിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.

Top