ആര്‍ജിഐഡിഎസില്‍ സജ്ജമാക്കിയ സിആര്‍സിയുടെ നടത്തിപ്പിനായി സര്‍ക്കാരിന് നല്‍കി

തിരുവനന്തപുരം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് (ആര്‍ജിഐഡിഎസ്) സജ്ജമാക്കിയ താത്കാലിക കൊവിഡ് റിക്കവറി സെന്ററിന്റെ (സിആര്‍സി) നടത്തിപ്പിനായി ചെയര്‍മാന്‍ രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിന് കൈമാറി. ഇതുസംബന്ധിച്ച സമ്മതപത്രം രമേശ് ചെന്നിത്തല തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആര്‍ ഗോപാലകൃഷ്ണന് കൈമാറി.

വെന്റിലേറ്റര്‍, കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങള്‍, ഓക്‌സിജന്‍ പോയിന്റുകള്‍, ഇന്‍ഫ്യൂഷന്‍ പമ്പ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ അടങ്ങിയതാണ് സെന്റര്‍. 25 കിടക്കകളാണ് റിക്കവറി സെന്ററിലുള്ളത്. അഹമ്മദാബാദ് ആസ്ഥാനമായ അനന്ത് നാഷണല്‍ യൂണിവേഴ്‌സിറ്റി, പാര്‍ലമെന്റേറിയന്‍സ് വിത്ത് ഇന്നവേറ്റേഴ്സ് ഫോര്‍ ഇന്ത്യ(പിഐ india.org), ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ആര്‍ജിഐഡിഎസ് കൊവിഡ് റിക്കവറി സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍ പിഐ india.orgയുടെ ദക്ഷിണേന്ത്യയിലെ ഏകോപന ചുമതല അനില്‍ കെ ആന്റണിക്കാണ്.

തിരുവനന്തപുരത്തിന് പുറമെ മുംബൈ, ബറൂച്ഛ് തുടങ്ങീ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിളും അനന്ത് നാഷണല്‍ യൂണിവേഴ്‌സിറ്റി കൊവിഡ് റിക്കവറ്റി സെന്റര്‍ സ്ഥാപിക്കുന്നതിനായി സിഎസ്ആര്‍ ഫണ്ട് ചെലവഴിക്കുന്നുണ്ട്. റിക്കവറി സെന്റര്‍ സ്ഥാപിച്ച് വിട്ടുനല്‍കാനുള്ള സന്നദ്ധത അറിയിച്ച് രമേശ് ചെന്നിത്തല നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു.

Top