‘രാജ്യം സ്വതന്ത്രമായെന്ന് തിരിച്ചറിയാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് 75 വര്‍ഷം വേണ്ടിവന്നു’ ; വി ഡി സതീശൻ

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെയും ഗാന്ധിജിയുടെയും നയങ്ങളോട് ശത്രുത പുലര്‍ത്തിയിരുന്ന ബി ആര്‍ അംബേദ്കറെ സര്‍ക്കാരിന്റെ ഭാഗമാക്കിയ സമീപനമാണ് കോണ്‍ഗ്രസിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്നായിരുന്നുവെങ്കില്‍ അംബേദ്കറുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയേനെയെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. രാജ്യം സ്വതന്ത്രമായെന്ന് തിരിച്ചറിയാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് 75 വര്‍ഷം വേണ്ടിവന്നു. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റുകളും, മാപ്പെഴുതി പിന്തിരിഞ്ഞ സംഘപരിവാര ശക്തികളും ഇപ്പോള്‍ നാണമില്ലാതെ സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തില്‍ നടത്തുന്ന നവസങ്കല്‍പ് പദയാത്രയുടെ മൂന്നാം ദിവസത്തെ പര്യടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍. നെടുമങ്ങാട് നിന്ന് ആരംഭിച്ച സമ്മേളനം പാലോട് രവിക്ക് ദേശീയപതാക കൈമാറിയാണ് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തത്.

 

Top