വള്ളംകളിയിലേക്ക് അമിത്ഷായെ ക്ഷണിച്ചതിൽ തെറ്റില്ലെന്ന് കാനം

kanam rajendran

തിരുവനന്തപുരം: ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ക്ഷണിച്ചതിനെ ന്യായീകരിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അമിത്ഷായെ വിളിച്ചതിൽ തെറ്റില്ലെന്ന് കാനം പറഞ്ഞു. വരണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അമിത് ഷായാണ്.

കേന്ദ്രമന്ത്രിമാരെ സാധാരണ ഇത്തരം പരിപാടികൾക്ക് ക്ഷണിക്കാറുണ്ട്. അതിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളിലെന്നും കാനം അവകാശപ്പെട്ടു.അതേസമയം, സെപ്തംബർ നാലിന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി അമിത് ഷാ പങ്കെടുക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴ ഉൾപ്പെടുത്തിയിട്ടില്ല.

ഔദ്യോഗിക തിരക്കുകളാണ് പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമെന്നാണ് സൂചന. ഈ മാസം മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിനെത്തുന്ന അമിത് ഷായെ നെഹ്റുട്രോഫി വള്ളംകളിക്ക് ക്ഷണിച്ചിരുന്നു.ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. അമിത് ഷായെ ക്ഷണിച്ച് കഴിഞ്ഞ 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്തയച്ചത്.

അമിത്ഷായെ വള്ളംകളിക്ക് ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടി വിവാദമായിരുന്നു.കോവളത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിനെത്തുമ്പോൾ വള്ളംകളിയിലും പങ്കെടുക്കണമെന്നാണ് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നത്. ഇത് വലിയ വിമർശനത്തിന് കാരണമാവുകയും പ്രതിപക്ഷ‌മടക്കം ശക്തമായ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.

Top