ഐ ഫോണ്‍ തട്ടിപ്പറിച്ചോടി എറിഞ്ഞുടച്ച് വൈദികന്‍; ബിലിവേഴ്‌സ് ചർച്ച് റെയ്‌ഡിൽ നാടകീയ രംഗങ്ങൾ

തിരുവല്ല: ബിലിവേഴ്‌സ് ചര്‍ച്ചില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന റെയ്ഡ് പൂര്‍ത്തിയായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ആറായിരം കോടി രൂപയാണ് ബിലിവേഴ്‌സ് ചര്‍ച്ചിന് സഹായമായി ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പണം റിയല്‍ എസ്റ്റേറ്റ് കണ്‍സ്‌ട്രെഷന്‍ മേഖലകളിലേക്ക് വകമാറ്റി ചിലവഴിച്ചുവെന്നാണ് കണ്ടെത്തല്‍.

300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി ആദായനികുതി വകുപ്പിന്റെ പ്രഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിക്കഴിഞ്ഞു. ആദ്യ ദിവസം റെയ്ഡ് പുരോഗമിക്കുന്നതിനിടെ സഭയുടെ വക്താവും മെഡിക്കല്‍ കോളേജിന്റെ മാനേജറും ആയ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കുന്നതിന് ഇടയില്‍ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ച് ബാത്ത്‌റൂമിലേക്ക് ഓടി ഫോണ്‍ നിലത്ത് എറിഞ്ഞുടച്ച് നശിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു.

എന്നാൽ ഫ്‌ളഷ് ചെയ്ത് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇടപെടുകയും വൈദികനെ പിടിച്ചുമാറ്റി തകര്‍ന്ന ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിടിച്ച ഫോണില്‍ നിന്നെടുത്ത ഡേറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. മറ്റൊരു തെളിവായ പെന്‍ഡ്രൈവും നശിപ്പിക്കാനുള്ള ശ്രമം ജീവനക്കാരിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് തടയാനായി.

പതിനാലര കോടിയോളം രൂപ റെയ്ഡിനിടെ പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ ഏഴു കോടി രൂപ ബിലിവേഴ്‌സിന്റെ ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ് പിടിച്ചെടുത്തത്. ഡല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ബാക്കി തുക പിടിച്ചെടുത്തത്. ബിലിവേഴ്‌സ് സ്ഥാപകന്‍ കെ.പി യോഹന്നാനും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസും വിദേശത്താണ്. ഇരുവരെയും ഇന്ത്യയിലെത്തിക്കാനുള്ള നീക്കം ആദായ നികുതി വകുപ്പ് നടത്തുന്നുണ്ട്.

Top