‘പ്രശ്നങ്ങൾ രമ്യമായി പരിഗണിക്കേണ്ടത് തായ്‌വാനിലെ ജനങ്ങളാണ്’; ഷി ജിൻപിങ്

ബെയ്ജിങ്: തായ്‌വാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ചൈനയിലെ ജനങ്ങളാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ബലം പ്രയോഗിക്കാനുള്ള അവകാശത്തെ ചൈന ഒരിക്കലും ഉപേക്ഷിക്കില്ല. എന്നിരുന്നാലും സമാധാനപരമായി തീര്‍പ്പിലെത്താനാണ് ബെയ്ജിങ് ആഗ്രഹിക്കുന്നതെന്നും ഷി കൂട്ടിച്ചേര്‍ത്തു.

പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടലുകളെയും തയ്‌വാന് സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന വളരെ ചെറിയ സംഘത്തിനു നേര്‍ക്കും മാത്രമേ ആവശ്യമാകുന്ന പക്ഷം ബലപ്രയോഗം നടത്തുകയുള്ളൂവെന്നും ഷി പറഞ്ഞു. ബെയ്ജിങ്ങില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിലായിരുന്നു ഷിയുടെ പരാമര്‍ശം. തയ്‌വാനിലെ ജനങ്ങളെ എല്ലായ്‌പ്പോഴും കരുതലോടെയും ബഹുമാനത്തോടെയുമാണ് ചൈന പരിഗണിച്ചിട്ടുള്ളത്. തയ്‌വാനുമായുള്ള സാമ്പത്തിക-സാംസ്‌കാരിക വിനിമയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ചൈന പ്രതിജ്ഞാബദ്ധമാണെന്നും ഷി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഷിയുടെ പ്രസ്താവനയ്ക്ക് രൂക്ഷമായ മറുപടിയുമായി തയ്‌വാന്‍ രംഗത്തെത്തി. രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സ്വാതന്ത്ര്യവുമായോ ജനാധിപത്യവുമായോ ബന്ധപ്പെട്ട ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നുമായിരുന്നു തയ്വാന്റെ പ്രതികരണം.

യു.എസിലെ ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി ഓഗസ്റ്റില്‍ തയ്‌വാന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയും തയ്‌വാനും തമ്മില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങള്‍ കലശലായത്. തയ്‌വാന്‍ തീരത്ത് ചൈന സൈനികനീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇവ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും താരതമ്യേന കുറഞ്ഞരീതിയിലാണുള്ളത്.

Top