കെഫോണിനായി ചൈനീസ് കേബിള്‍ വാങ്ങിയത് അസ്വഭാവികം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ദില്ലി: കെ ഫോണ്‍ പദ്ധതിക്കായി ചൈനീസ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വാങ്ങിയത് അസ്വാഭാവികമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യയില്‍ നിരവധി കമ്പനികള്‍ കേബിള്‍ ഉല്‍പാദിപ്പിക്കുന്ന സാഹചര്യത്തില്‍ എന്തിനാണ് ചൈനയില്‍നിന്നും വാങ്ങിയതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവരാണ് വിശദീകരിക്കേണ്ടത് .ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി ദില്ലിയില്‍ പറഞ്ഞു

കെ ഫോണ്‍ പദ്ധതിക്ക് വേണ്ടി കേബിളിട്ടതില്‍ ഗുരുതര ക്രമക്കേട് എജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ മറികടന്ന് ചൈനീസ് കമ്പനിയില്‍ നിന്ന് ഉത്പന്നം വാങ്ങിയെന്ന് മാത്രമല്ല ഗുണമേന്‍മ ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും പരാമര്‍ശമുണ്ട്. കേബിളിംഗ് ജോലികള്‍ ഏറ്റെടുത്ത എല്‍എസ് കേബിള്‍സ് എന്ന സ്വകാര്യ കമ്പനിക്ക് അനര്‍ഹമായ സഹായം കെ ഫോണ്‍ ചെയ്തു കൊടുത്തെന്നും കണ്ടെത്തലുണ്ട്

ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നമായിരിക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ മറികടന്നാണ് എസ്എസ് കേബിള്‍ എന്ന സ്വകാര്യ കമ്പനി കെ ഫോണ്‍ പദ്ധതിക്ക് കേബിളിറക്കിയത്. OPGW കേബിളിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റ് വാങ്ങിയത് ടിജിജി എന്ന ചൈനീസ് കമ്പനിയില്‍ നിന്നാണ്. കേബിളിന്റ ആകെ വിലയുടെ 70 ശതമാനത്തോളം വരുന്ന ഉത്പന്നം ചൈനയില്‍ നിന്ന് ഇറക്കിയതിനാല്‍ ഇത് ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നത്തിന്റെ പരിധിയില്‍ വരില്ല.

മാത്രമല്ല ഈ കേബിളിന് ഗുണനിലവാരമില്ലെന്ന് പദ്ധതി പങ്കാളിയായ കെഎസ്ഇബി 2019 ല്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. OPGW കേബിള്‍ നിര്‍മ്മിക്കാന്‍ എല്‍എസ് കേബിളിന്റെ പ്ലാന്റില്‍ സാങ്കേതിക സൗകര്യം ഇല്ലെന്നും ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന ആവശ്യമാണെന്നും കെഎസ്ഇബി നിലപാടെടുത്തു.

എന്നാല്‍ പദ്ധതി നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എല്‍എസ് കേബിളിനെ കയ്യയച്ച് സഹായിച്ചു. ടെണ്ടര്‍ മാനദണ്ഡം മറികടന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. രണ്ട് ഇന്ത്യന്‍ കമ്പനികള്‍ OPGW കേബിളുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇവരില്‍ നിന്ന് വാങ്ങിയില്ലെന്ന് മാത്രമല്ല 220 കെവി ലൈനിന് കെഎസ്ഇബി വാങ്ങുന്ന കേബിളിന്റെ ആറ് മടങ്ങ് വില അധികം എല്‍എസ് കേബിള്‍സ് ഈടാക്കിയിട്ടുമുണ്ട്.

 

Top