ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഭരണസമിതി പിരിച്ചുവിടണമെന്ന് നിര്‍ദേശം

കൊച്ചി: ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലെ സാമ്പത്തിക ഇടപാടുകള്‍ പുറത്തുനിന്നുള്ള ഓഡിറ്ററെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ജില്ലാ രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ഗുരുതരമായ നിയമലംഘനം നടത്തിയ നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്നും ശുപാര്‍ശചെയ്തിട്ടുണ്ട്.

കോമ്പറ്റീഷന്‍ കമ്മിഷനിലെ കേസിനായി വിവിധ ഇനത്തില്‍ 60 ലക്ഷത്തോളംരൂപ ചെലവുവന്നതായാണ് ഭരണസമിതി ബോധിപ്പിച്ചത്. എന്നാല്‍, ഇതിനുള്ള രേഖകള്‍ ഹാജരാക്കാനായില്ല. അഭിഭാഷകഫീസ് അക്കൗണ്ട് മുഖേന നല്‍കിയെന്നു പറയുന്നുണ്ടെങ്കിലും അക്കൗണ്ട് നമ്പറോ മറ്റ് പണക്കൈമാറ്റ രേഖകളോ ഹാജരാക്കിയിട്ടില്ല. പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്ന തുകയിലും അന്വേഷണസംഘത്തിന് മുമ്പാകെ നല്‍കിയ തുകയിലും പൊരുത്തക്കേടുണ്ട്.

പൊതുയോഗം അംഗീകരിക്കാത്ത വരവുചെലവ് കണക്കുകള്‍ സംബന്ധിച്ച വൗച്ചറുകളും രശീതികളും പോലുള്ള സുപ്രധാനരേഖകള്‍ ചിതലരിച്ചെന്നാണ് ഭാരവാഹികള്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, ഇതിന്റെ അവശേഷിപ്പുകള്‍ ഹാജരാക്കാനായിട്ടില്ല.

പോസ്റ്ററുകള്‍ സീല്‍ ചെയ്തുനല്‍കുന്നതിന് കൊച്ചി കോര്‍പ്പറേഷന്‍ ഈടാക്കിയിരുന്ന നിരക്ക് ജി.എസ്.ടി. വന്നതോടെ 2017-ല്‍ നിര്‍ത്തലാക്കിയിരുന്നു. എന്നിട്ടും നിര്‍മാതാക്കളില്‍നിന്ന് സംഘടന ഈ ഇനത്തില്‍ പണം പിരിച്ചു. പോസ്റ്റര്‍ സീലിങ് ചാര്‍ജ് നിര്‍ത്തലാക്കിയതായി അംഗങ്ങളെ അറിയിച്ചില്ല.

2014 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ബാക്കിപത്രവും വരവുചെലവുകണക്കും വാര്‍ഷികപൊതുയോഗത്തില്‍ സമര്‍പ്പിക്കാതെ ഭരണസമിതിയോഗങ്ങളില്‍ മാത്രം അവതരിപ്പിച്ച് പാസാക്കുകയായിരുന്നു. എന്നിട്ട് പൊതുയോഗം അംഗീകരിച്ചതാണെന്ന് രജിസ്ട്രാറോഫീസിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.

ജില്ലാ രജിസ്ട്രാറുടെ അന്വേഷണം നടക്കുമ്പോള്‍ത്തന്നെ ചിലര്‍ക്കുമാത്രം അറിയിപ്പുനല്‍കി പൊതുയോഗം വിളിച്ചാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ഗുരുതരമായ നിയമലംഘനം നടത്തിയവരും യോഗ്യതയില്ലാത്തവരുമായ മുന്‍ഭരണസമിതിയംഗങ്ങളും പുതിയ സമിതിയിലുണ്ട്. അതുകൊണ്ട് നിലവിലുള്ളതിനെ പിരിച്ചുവിട്ട് പുതിയ ഭരണസമിതിയെ നിയമിക്കുന്നതിനായി ജില്ലാകോടതിയില്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണെന്നും ജില്ലാ രജിസ്ട്രാര്‍ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

Top