ഹിമാചല്‍ പ്രദേശില്‍ ജയിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്

ഷിംല: ഹിമാചല്‍ പ്രദേശില്‍ ജയിച്ച എംഎല്‍എമാരെ കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കേവലഭൂരിപക്ഷം കടന്ന് ലീഡ് നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസ്. എംഎല്‍എമാരെയെല്ലാം പാര്‍ട്ടിക്കൊപ്പം നിലനിര്‍ത്താന്‍ മുതിര്‍ന്ന നേതാക്കളെയാണ് പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. എംഎല്‍എമാരെ ഛണ്ഡീഗഡ് വഴി രാജസ്ഥാനിലേക്ക് മാറ്റുമെന്നാണ് വിവരം.

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ബിജെപിയുടെ ‘ഓപ്പറഷേന്‍ താമര’ ചെറുക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിങിനുമാണ് എംഎല്‍എമാരെ മാറ്റുന്ന ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ശുക്ല ജയിച്ച എംഎല്‍എമാരെയെല്ലാം നേരിട്ട് വിളിച്ച് സംസാരിക്കുകയാണെന്നും വിവരമുണ്ട്.

ഹിമാചലില്‍ വ്യക്തമായ ലീഡോടെ കോണ്‍ഗ്രസ് ഭരണം ഉറപ്പിക്കുമെന്നാണ് ഇതുവരെ പുറത്തുവരുന്ന ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 68 അംഗ നിയമസഭയില്‍ 40 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 35 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി 25 ഇടത്തും മറ്റുള്ളവര്‍ മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്.

Top