മ്യാന്മറിൽ നിന്ന് സായുധ സംഘം മണിപ്പൂരിലേക്ക് നുഴഞ്ഞുകയറിയാതായി റിപ്പോർട്ട്

ഇംഫാൽ: മണിപ്പൂർ സംഘർഷത്തിൽ മരണം ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയെന്ന് ഔദ്യോഗിക സ്ഥിരീകരണം. മ്യാന്മറിൽ നിന്ന് സായുധരായ വിഘടനവാദികൾ സംസ്ഥാനത്തേക്ക് നുഴഞ്ഞു കയറിയതായും സംശയം ഉയർന്നിട്ടുണ്ട്. അതിനിടെ സംഘർഷ സാഹചര്യം കുറഞ്ഞതോടെ നിരോധനാജ്ഞക്ക് താൽക്കാലിക സംസ്ഥാനത്ത് ഇന്ന് താത്കാലിക ഇളവ് അനുവദിക്കും. സംഘർഷം നടന്ന ചുരചന്ത്പൂരിൽ രാവിലെ 7 മുതൽ 10 വരെ നിരോധനാജ്ഞ ഒഴിവാക്കി. മുഖ്യമന്ത്രി ബീരേൻ സിങ് ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും പൊലീസ് ഉദ്യോഗസ്ഥരുമായും ക്രമസമാധാന സാഹചര്യത്തെക്കുറിച്ച് ചർച്ച നടത്തി. സംസ്ഥാനത്ത് സർവ്വ കക്ഷിയോഗം വിളിച്ച മുഖ്യമന്ത്രി, സമാധാന ശ്രമങ്ങൾക്ക് പാർട്ടികളുടെ സഹകരണവും അഭ്യർത്ഥിച്ചിരുന്നു.

സംഘർഷ സാഹചര്യം കുറഞ്ഞെങ്കിലും സൈന്യത്തിന്റെ നേതൃത്വത്തിൽ ഇപ്പോഴും സംസ്ഥാനത്ത് കാവൽ തുടരുകയാണ്. 10,000 ത്തോളം സൈനികരെയാണ് മണിപ്പൂരിൽ നിയോഗിച്ചിരിക്കുന്നത്. മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് കേരളത്തിൽ മുഴുവൻ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും പന്തം കൊളുത്തി പ്രകടനം നടത്തും. പ്രകടനത്തിൽ പങ്കെടുത്ത് മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മുഴുവൻ കോൺഗ്രസ് പ്രവർത്തകരോടും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആഹ്വാനം ചെയ്തു.

ജനങ്ങൾ സമാധാനപരമായി ജീവിച്ചിരുന്ന മണിപ്പൂർ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം അശാന്തിയുടെ താഴ്‌വരയായി മാറി എന്ന് കെപിസിസി പ്രസിഡന്റ് ഇന്നലെ പറഞ്ഞിരുന്നു. കേരളത്തിലും സൗഹാർദ്ദത്തിൽ കഴിയുന്ന വിവിധ മതങ്ങളെ തമ്മിലടിപ്പിച്ചു അവർക്കിടയിൽ വർഗ്ഗീയതയുടെ വിത്തുപാകി സാന്നിദ്ധ്യം ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ് എന്നും സുധാകരൻ ആരോപിച്ചു.

Top