ലോട്ടറിയടിച്ചിട്ടും ജീവിതം വേണ്ട വിധത്തിൽ മെച്ചപ്പെടുത്താൻ കഴിയാത്തവരാണ് ഭൂരിഭാഗം പേരും. കിട്ടുന്ന തുക എങ്ങനെ ചെലവഴിക്കണമെന്ന് കൃത്യമായ അവബോധം ഇല്ലാത്തതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു അവസ്ഥയിലെത്തുന്നത്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ ഭാഗ്യശാലികൾക്ക് ബോധവൽക്കരണം നൽകാനൊരുങ്ങുകയാണ് ലോട്ടറി വകുപ്പ്. സമ്മാനമായി കിട്ടുന്ന പണം എങ്ങനെ കാര്യക്ഷമമായി വിനിയോഗിക്കാമെന്നതിൽ ഇവർക്ക് വിദഗ്ധ ക്ലാസുകൾ നൽകാനാണ് തീരുമാനം.
ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിലായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. ഒരു ദിവസത്തെ ക്ലാസായിരിക്കും ഉണ്ടായിരിക്കുക. ആദ്യത്തെ ക്ലാസ് ഓണം ബംബർ വിജയികൾക്ക് നൽകാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ഇതിനായുള്ള പാഠ്യപദ്ധതികൾ ഉടൻ ആവിഷ്കരിക്കും. നിക്ഷേപ പദ്ധതികൾ, നികുതി, തുടങ്ങിയവയിലൂന്നിയായിരിക്കും ക്ലാസ്.
ലോട്ടറിയുടെ ഭാഗ്യം വഴി ഓരോ ദിവസവും ലക്ഷങ്ങൾ സമ്മാനമായി ലഭിക്കുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമായി വിനിയോഗിക്കാൻ അറിയാത്തതിനാൽ പലരും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ ചെന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തീരുമാനം. പണം സുരക്ഷിതമായി വിനിയോഗിക്കാനോ നിക്ഷേപം നടത്താനോ അറിയാത്തതാണ് ഇതിന് കാരണം. ഇത്തരം ഘട്ടത്തിൽ വിജയികൾക്ക് നിർദ്ദേശങ്ങൾ നൽകി പണം സുരക്ഷിതമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ വ്യക്തമാക്കി.