സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേര് അപമാനകരം; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വിഎച്ച്പി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കില്‍ സീത എന്ന പെണ്‍സിംഹത്തെ അക്ബര്‍ എന്ന ആണ്‍സിംഹത്തോടൊപ്പം കൂട്ടില്‍ പാര്‍പ്പിച്ചതിനെ എതിര്‍ത്ത് ബംഗാളിലെ വിഎച്ച്പി നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് വിഎച്ച്പി ദേശീയനേതൃത്വം. പശ്ചിമ ബംഗാള്‍ പ്രീണന രാഷ്ട്രീയത്തിന്റെ കേന്ദ്രമായെന്ന് വിഎച്ച്പി കുറ്റപ്പെടുത്തി.

ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്. പാര്‍ക്കിലെ മൃഗങ്ങളെ പേരുകള്‍ മാറ്റാറില്ലെന്നാണ് സഫാരി പാര്‍ക്ക് അധികൃതര്‍ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാള്‍ സഫാരി പാര്‍ക്കിനേയും എതിര്‍ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹര്‍ജി. പാര്‍ക്കിലെത്തുന്നതിന് മുന്‍പ് തന്നെ സിംഹങ്ങള്‍ക്ക് പേരുണ്ടെന്നാണ് ബംഗാള്‍ വനംവകുപ്പ് വിശദീകരിക്കുന്നത്.ഫെബ്രുവരി 16 നാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പൈഗുരി ബെഞ്ചിന് മുന്നില്‍ വിചിത്ര ഹര്‍ജി എത്തിയത്. അക്ബര്‍ സിംഹത്തെ സീത സിംഹത്തോടൊപ്പം പാര്‍പ്പിക്കരുതെന്നായിരുന്നു ഹര്‍ജി.വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാള്‍ ഘടകത്തിന്റെ ഹര്‍ജി ഈ മാസം 20ന് പരിഗണിക്കും.

അതേസമയം, പെണ്‍സിംഹത്തിന്റെ സീത എന്ന പേര് മാറ്റി പുതിയ പേരിടണമെന്ന് കോടതിയില്‍ പുതിയ അപേക്ഷ നല്‍കുമെന്ന് അഭിഭാഷകന്‍ ശുഭാങ്കര്‍ ദത്ത പറഞ്ഞു. പ്രധാന ഹര്‍ജിക്കൊപ്പമായിരിക്കും പുതിയ അപേക്ഷ നല്‍കുക. ആരാധനമൂര്‍ത്തികളുടെ പേര് മൃഗങ്ങള്‍ക്ക് നല്‍കരുതെന്നും പേര് മാറ്റാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് കോടതിയില്‍ എത്തിയത്. കോടതിയില്‍ നിന്ന് അനൂകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകന്‍ വ്യക്തമാക്കി.സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേര് നല്‍കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും വിഎച്ച്പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. ഉത്സവങ്ങള്‍ സംഘടിപ്പിക്കാനും വിശ്വാസത്തിന്റെ കേന്ദ്രങ്ങള്‍ സംരക്ഷിക്കാനും ഹൈക്കോടതിയില്‍ പോകേണ്ട സാഹചര്യമാണെന്നും വിഎച്ച്പി ചൂണ്ടിക്കാണിച്ചു. സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേര് നല്‍കിയത് അപമാനകരമാണെന്നും ഇക്കാര്യത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും വിഎച്ച് പി പറഞ്ഞു.

Top