ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് ലഭിക്കും എന്നാണ് പ്രതീക്ഷ: കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് ആലത്തൂരിലെ സിപിഐഎം സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍. പാര്‍ട്ടി എടുക്കുന്ന തീരുമാനത്തോടൊപ്പം നില്‍ക്കുകയാണ്. ഏത് പദവി വേണം എന്നത് പാര്‍ട്ടി എല്‍പ്പിക്കുന്ന ഉത്തരവാദിത്തം ആണ്. തനിക്ക് ഇത് വേണം എന്ന് പാര്‍ട്ടിയോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

നാല് മണ്ഡലങ്ങളില്‍ സിപിഐ മത്സരിക്കും. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ യുവനേതാവ് സി എ അരുണ്‍ കുമാര്‍, തൃശ്ശൂര്‍ വി എസ് സുനില്‍ കുമാര്‍, വയനാട് ആനി രാജ എന്നിവരാണ് മത്സരിക്കുക.ഇന്നാണ് സിപിഐഎം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ഔദ്യോ?ഗികമായി പ്രഖ്യാപിച്ചത്. മലപ്പുറത്ത് വി വസീഫ് മത്സരിക്കും. പൊന്നാനിയില്‍ പൊതുസ്വതന്ത്രനായി കെ എസ് ഹംസ സ്ഥാനാര്‍ത്ഥിയാകും. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു ഹംസയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എറണാകുളത്ത് കെ ജെ ഷൈന്‍ ആണ് സ്ഥാനാര്‍ത്ഥി. വടകരയില്‍ കെ കെ ശൈലജ മത്സരിക്കും. കണ്ണൂരില്‍ എം വി ജയരാജന്‍, കാസര്‍കോട് എം വി ബാലകൃഷ്ണന്‍, കോഴിക്കോട് എളമരം കരീം, പാലക്കാട് എ വിജയരാഘവന്‍, ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയില്‍ എ എം ആരിഫ്, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, ആറ്റിങ്ങലില്‍ വി ജോയ്, കൊല്ലത്ത് എം മുകേഷ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക് എന്നിവരാണ് മറ്റ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍.

പാര്‍ട്ടിയുടെ തീരുമാനം മാക്‌സിമം സീറ്റുകള്‍ പിടിക്കുക എന്നതാണ്. ജനങ്ങളാണ് ആത്യന്തികമായി തീരുമാനിക്കേണ്ടത്. കേരളത്തില്‍ ഇടതുപക്ഷ മനസാണ് എല്ലായിടത്തും. വ്യക്തികള്‍ക്ക് അപ്പുറത്ത് ആശയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതാണ് തിരഞ്ഞെടുപ്പ്. താന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും ഉപയോഗപ്പെടുത്തിയത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

Top