സര്‍ക്കാര്‍ രേഖകളില്‍ വരെ ചേരി എന്നുപയോഗിക്കുന്നുണ്ട്; പരാമര്‍ശം പിന്‍വലിക്കില്ലെന്ന് ഖുശ്ബു

ചെന്നൈ: ‘ചേരി ‘പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. തനിക്ക് അറിയാവുന്ന ഭാഷയിലെ സംസാരിക്കൂവെന്നും, പരാമര്‍ശം പിന്‍വലിക്കില്ലെന്നും ഖുശ്ബു പറഞ്ഞു. സര്‍ക്കാര്‍ രേഖകളില്‍ വരെ ചേരി എന്നുപയോഗിക്കുന്നുണ്ട്. ചേരി എന്ന വാക്ക് ഉള്ള സ്ഥലങ്ങളും തമിഴ്‌നാട്ടിലുണ്ട്. അംബേദ്കറിന് ഭാരത് രത്ന നല്‍കാത്ത കോണ്‍ഗ്രസ്സ് തന്നെ വിമര്‍ശിക്കേണ്ടെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.

അതേസമയം, ‘ചേരി’ പരാമര്‍ശം വിവാദമായതോടെ ഖുശ്ബുവിനെതിരെയുള്ള പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഖുശ്ബുവിന്റെ ചെന്നൈയിലെ വീടിന് മുന്നിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. 20ലധികം പൊലീസുകാരെയാണ് സുരക്ഷ മുന്‍നിര്‍ത്തി വീടിന് മുന്നില്‍ വിന്യസിച്ചിരിക്കുന്നത്.

പരാമര്‍ശത്തില്‍ ഖുശ്ബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിസികെ പാര്‍ട്ടി ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പട്ടികജാതി -പട്ടിക വര്‍ഗ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. തൃഷയെ പരാമര്‍ശിച്ചുകൊണ്ടുള്ള മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഡിഎംകെ പ്രവര്‍ത്തകന്റെ എക്‌സ് പോസ്റ്റിന് മറുപടിയായി ഖുശ്ബു എഴുതിയ കുറിപ്പിലാണ് വിവാദ പരാമര്‍ശം കടന്നുവന്നത്.

Top