യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ്; അന്വേഷണം പൊലീസില്‍ നിന്ന് മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥനും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണം പൊലീസില്‍ നിന്ന് മാറ്റണമെന്ന് ആവശ്യം. അന്വേഷണ ഏജന്‍സിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ അജയ് ജ്യുവല്‍ കുര്യാക്കോസും എ ഡി തോമസും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കോടതി ഇടപെട്ടിട്ടും കേസെന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നാണ് പരാതി. ഇതുവരെ പ്രതികളായ ഗണ്‍മാനെയും സുരക്ഷ ഉദ്യോഗസ്ഥനെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. പ്രതികള്‍ മുഖ്യമന്ത്രിക്കൊപ്പമുള്ളവരെന്ന പ്രിവിലേജ് ഉപയോഗിക്കുന്നുന്നെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബര്‍ 15 നാണ് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവല്‍ കുര്യാക്കോസ്, കെ എ സ് യു ജില്ലാ പ്രസിഡന്റ് എഡി തോമസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥനും ചേര്‍ന്ന് വളഞ്ഞിട്ട് തല്ലിയത്. അനില്‍കുമാറിനും എസ്.സന്ദീപിനും പുറമോ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്. സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയുള്ള ക്രൂരമര്‍ദനത്തിനെതിനെതിര കേസെടുക്കാനാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. മുഖ്യമന്തിയുടെ ജീവന്‍ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പൊലീസിന്റെ ന്യായം. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് പൊലീസ് കേസെടുത്തത്.

Top